ന്യൂഡൽഹി
ബിജെപി സർക്കാർ വന്നശേഷം എയിംസിന് സമാനമായ സ്ഥാപനങ്ങൾ രാജ്യത്ത് മൂന്നിരട്ടിയായി വർധിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം അടിസ്ഥാനരഹിതം. കഴിഞ്ഞദിവസം കർണാടകത്തിലെ മാണ്ഡ്യയിൽ പ്രസംഗിക്കവെയാണ് മോദി ഈ അവകാശവാദം ഉന്നയിച്ചത്.
എന്നാൽ, 2014ന് ശേഷം പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം അനുമതി നൽകിയ 16 സ്ഥാപനത്തിൽ ഒന്നുപോലും പൂർണ സജ്ജമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഫെബ്രുവരി മൂന്നിന് ലോക്‌സഭയിൽ മറുപടി നൽകി.
ജില്ലാ ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ മാത്രമാണ് ഗൊരഖ്‌പുർ (യുപി), മംഗളഗിരി (ആന്ധ്രപ്രദേശ്), നാഗ്‌പുർ (മഹാരാഷ്‌ട്ര), കല്യാണി (ബംഗാൾ) എന്നീ ‘എയിംസ് തുല്യ’ സ്ഥാപനങ്ങളിൽ ലഭിക്കുന്നത്. 2017ൽ മോദി ശിലയിട്ട ഗുവാഹത്തി എയിംസിൽ ഒപി വിഭാഗംപോലും തുടങ്ങിയിട്ടില്ല. രാജ്‌കോട്ട് എയിംസിൽ 183 അധ്യാപകർ വേണ്ട സ്ഥാനത്ത് നിയമിച്ചത് 40 പേരെമാത്രം. പട്‌നയിൽ 305 പേർ വേണ്ടിടത്ത് 162 മാത്രം. ഭോപാൽ, ഭുവനേശ്വർ, ജോധ്‌പുർ, റായ്‌പുർ, ഋഷികേശ്, ഭട്ടിൻഡ, ബിലാസ്‌പുർ, ദിയോഗഢ്, ബീബിനഗർ, വിജയ്‌പുർ, റായ്‌ബറേലി എയിംസുകളിലും ആവശ്യത്തിന്റെ പകുതിപോലും അധ്യാപകരില്ല. ഇവയിൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് തുടങ്ങിയ എയിംസുകളും ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..