ന്യൂഡൽഹി
സൈനികസേവനത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച ആഭിമുഖ്യത്തിൽ രാജ്യമെങ്ങും കർഷകർ പ്രതിഷേധിച്ചു. അഗ്നിപഥ് മോദി സർക്കാർ പിൻവലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനത്ത് വിദ്യാർഥി–- യുവജന സംഘടനകളും ഇടതുപക്ഷ പാർടികളും പ്രക്ഷോഭങ്ങളിൽ പങ്കാളികളായി. പഞ്ചാബിലും ഹരിയാനയിലുംആയിരക്കണക്കിന് കർഷകർ തെരുവിലിറങ്ങി. പ്രക്ഷോഭകർ പലയിടത്തും പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു.
ത്രിപുരയിലെ അഗർത്തലയിൽ ഇടതുപക്ഷ പാർടികൾ സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ഇടതുപക്ഷ പാർടികൾ അറിയിച്ചു.
ബംഗാളിലും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു. മാൾഡ, മേദിനിപുർ എന്നിവിടങ്ങളിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വിദ്യാർഥി–- യുവജന സംഘടനകളും കർഷകർക്കൊപ്പം പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..