ന്യൂഡൽഹി > അഗ്നിപഥ് പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് വിവിധയിടങ്ങളിലായി ശനിയാഴ്‌ച 371 സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. 213 എക്സ്പ്രസ്, 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. 20ന് എറണാകുളം സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം- പട്ന എക്സ്പ്രസ് (22643) വഴിതിരിച്ചുവിടും. ശനിയാഴ്‌ചയും സർവീസ് നടത്തിയ ട്രയിനുകൾക്ക് നേരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നു.
പ്രതിഷേധം ശക്തമായ ബീഹാറിലെ താരേഗാന സ്‌റ്റേഷൻ ആക്രമിക്കപ്പെട്ടു. ലക്കിസാരൈ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രയിൻ അഗ്നിക്കിരയാക്കി. പുക ശ്വസിച്ച് പ്രക്ഷോഭകരിൽ ഒരാളും മരിച്ചു. ഈസ്റ്റ് സെൻട്രൽ സോണിൽ ഉൾപ്പെടുന്ന ബീഹാറിൽ മാത്രം 32 ട്രയിനുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ട്രയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് മറ്റ് സോണുകളിൽ നിന്നുള്ള സർവീസുകൾ ശനി രാത്രി എട്ടുമുതൽ ഞായർ പുലർച്ചേ നാലുവരെ മാത്രമേ കടത്തിവിടൂവെന്ന് റെയിൽവേ അറിയിച്ചു.
ധൻപൂർ സ്‌റ്റേഷനിലെ ഇരുചക്രവാഹനങ്ങളടക്കമുള്ളവയ്‌ക്കും തീയിട്ടു. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മുൻകൂട്ടിയാത്ര നിശ്ചയിച്ചവരടക്കം ത്രിശങ്കുവിലായി. ബീഹാറിന് പുറമേ,ജാർഖണ്ഡ്, യുപി, തെലങ്കാന, മധ്യപ്രദേശ് , ഹരിയാന എന്നിവിടങ്ങളിലും സർവീസുകളെ ബാധിച്ചിട്ടുണ്ട്. ബംഗാളിൽ ഒമ്പതു സർവീസാണ് റദ്ദാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..