ന്യൂഡല്‍ഹി> സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍
ഡിവൈഎഫ്എയും എസ്എഫ്‌ഐയും സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ വ്യാപക അക്രമം അഴിച്ചുവിട്ട് പൊലീസ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയെ വലിച്ചിഴച്ചു. പാര്‍ലമെന്റ് അംഗമാണെന്ന് പറഞ്ഞിട്ടും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.
തുടര്‍ന്ന് എംപിയെ അറസ്റ്റ് ചെയ്തു. ജന്ദര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് സമാധാനപരമായി നടന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ മര്‍ദിച്ചത്
ഐഷെ ഘോഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വസ്ത്രമടക്കം വലിച്ചു കീറിയാണ് പൊലീസ് വാഹനത്തിലേയ്ക്ക് തള്ളിയത് . മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തകരെ തടയുകയായിരുന്നു. എഎ റഹീം , മയൂഖ് വിശ്വാസ്, ഐഷെ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
കൈരളി ടിവിയുടെ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് മര്‍ദിച്ചു. പ്രതിഷേധിക്കാരെ തടയാന്‍ വലിയ രീതിയിലുള്ള പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..