26 April Friday

എഫ്‌പിഒ റദ്ദാക്കൽ; ഓഹരി വിൽപനയിൽ പങ്കാളികളായി അദാനിയുമായി ബന്ധമുള്ള കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

മുംബൈ > ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്ന രണ്ട് കമ്പനികൾ തിങ്കളാഴ്‌ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപനയിൽ പങ്കാളികളായതായി റിപ്പോർട്ട്,  ഈ ഓഹരി വിൽപന അദാനി ഗ്രൂപ്പ് ഇന്നലെ റദ്ദാക്കുകയും നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു.

ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എലാറ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ എലാറ ക്യാപിറ്റൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യൻ ബ്രോക്കറേജ് സ്ഥാപനമായ മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റലും അദാനി ഗ്രൂപ്പിന്റെ ഓഹരി വില്പനയുടെ ഓഫർ കരാറിൽ അദാനി എന്റർപ്രൈസസ് വെളിപ്പെടുത്തിയ 10 പങ്കാളികളിൽ രണ്ടുപേരാണ്. ഈ റിപ്പോർട്ട് വന്നതോടെ അദാനി എന്റർപ്രൈസസ് ഓഫർ റദ്ദാക്കുകയും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് പറയുകയും ചെയ്‌തു.

അദാനി എന്റർപ്രൈസസ് ഉൾപ്പെടെയുള്ള അദാനി കമ്പനികളിൽ  3 ബില്യൺ ഡോളർ മൂല്യമുള്ള പൊതുവ്യാപാര ഓഹരി കൈവശം വച്ചിരിക്കുന്ന എലാറ ക്യാപിറ്റൽ അദാനിയുടെ പ്രധാന പൊതു ഓഹരി ഉടമയാണ്. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ബ്രോക്കറേജ് സ്ഥാപനമായ മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റൽ, 2016 മുതൽ സ്വകാര്യ ഉടമസ്ഥതയിലുള്ള അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗിക ഉടമസ്ഥതയിലാണ്.

അദാനി എന്റർപ്രൈസസ് പ്രസിദ്ധീകരിച്ച പബ്ലിക് ഓഫറിംഗ് സ്റ്റേറ്റ്‌മെന്റ് അനുസരിച്ച്, എലാറ ക്യാപിറ്റലും മൊണാർക്കും വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. ഓഹരികൾ ഉടമയിൽ നിന്നും വാങ്ങി പൊതുജനത്തിന് വിൽക്കുന്ന നടപടികൾ കൈകൊണ്ടിരുന്നിരിക്കാം.

യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് അതിന്റെ 100 പേജുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ നവംബറിൽ അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ച ധനസമാഹരണ ശ്രമം വെള്ളത്തിലായിരിക്കുകയാണ്. ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട്  അദാനി ഗ്രൂപ്പ് നിഷേധിക്കുകയും സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

അതേസമയം, എലാറ ക്യാപിറ്റലിന്റെയും മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റലിന്റെയും പങ്കാളിത്തം, 2.5 ബില്യൺ ഡോളർ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിന് അദാനിയുടെ ഏതെങ്കിലും സ്വകാര്യ ഫണ്ട് വിന്യസിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. “എല്ലാ ഓഹരികളും ആരാണ് വാങ്ങിയതെന്ന് വ്യക്തമാക്കുകയാണ് അദാനിക്ക് ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗം,” എന്ന് സിറ്റി ഗ്രൂപ്പിലെ മുൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറും ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ക്ലൈമറ്റ് എനർജി ഫിനാൻസിന്റെ ഡയറക്ടറുമായ ടിം ബക്‌ലി പറയുന്നു.

ഓഹരി വില്പനയിൽ സംശയം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ബിൽ ആക്‌മാനും രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പ്, എലാറ ക്യാപിറ്റൽ, മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റൽ എന്നിവ ഇതുവരെ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top