ന്യൂഡൽഹി> പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്‌മ, സാങ്കേതികമായ അറിവില്ലായ്‌മ, പാൻ കാർഡിനായി പേര് രജിസ്‌റ്റർ ചെയ്യുന്നതിലും മറ്റും ഇപ്പോഴും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി പേർക്ക് ബന്ധിപ്പിക്കൽ സാധ്യമായിട്ടില്ല. ആധാറുമായി നിർബന്ധമായും പാൻ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ഇനിയും അറിയാത്തതായി ഉൾഗ്രാമങ്ങളിലും മറ്റും നിരവധി പേരുണ്ട്. ഇക്കാര്യത്തിൽ വേണ്ടത്ര പ്രചാരണം കേന്ദ്രം നടത്തിയിട്ടുമില്ല.
സമയപരിധി ഒരു വർഷംകൂടി നീട്ടണം എന്നാവശ്യപ്പെട്ട് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചിരുന്നു. ലോക്‌സഭയിലെ കോൺഗ്രസ് നേതാ, വ് അധിർ രഞ്‌ജൻ ചൗധുരിയും കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ടു. പേരിനൊപ്പം ഇനിഷ്യൽ മാത്രമുള്ളവർക്ക് ഇപ്പോഴും പാൻ കാർഡ് കിട്ടിയിട്ടില്ല. ഇനിഷ്യൽ മിഡിൽ നെയിം ആയി വന്നാൽ മാത്രമാണ് അംഗീകരിക്കുക. പേരിന് മുമ്പോ ശേഷമോ ഇനിഷ്യൽ മാത്രമാണെങ്കിൽ ഇപ്പോഴും അപേക്ഷ നിരാകരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും ഇക്കാരണത്താൽമാത്രം പാൻ കാർഡ് കിട്ടാത്ത നിരവധിയാളുകളുണ്ട്.
മാർച്ച് 31നകം പാനും ആധാറും ബന്ധിപ്പിക്കാനും ആയിരം രൂപ പിഴയൊടുക്കണം. അതിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് കാലഹരണപ്പെടുമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചത്. മറ്റ് നിയമനടപടികളുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. പാൻ കാർഡ് ബന്ധിപ്പിക്കൽ സാധ്യമാകാതെ വരുന്നവർക്ക് വരുമാന നികുതി അടയ്‌ക്കുന്നതിലും മറ്റും ബുദ്ധിമുട്ട് നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..