26 April Friday

'സീറോ വേസ്റ്റ്' ക്യാമ്പസുകൾ പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ : മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

തിരുവനന്തപുരം> പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വേസ്റ്റ്' ക്യാമ്പസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ അണിചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. ജൂൺ അഞ്ചിന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു 'സീറോ വേസ്റ്റ് ക്യാമ്പസ്' പ്രഖ്യാപനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ് ക്യാമ്പസ്' സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് 'സീറോ വേസ്റ്റ് ക്യാമ്പസ്' പ്രചാരണഭാഗമായി തിരുവനന്തപുരത്ത് കലാലയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുക.

വേസ്റ്റ് ഫ്രീ ക്യാമ്പസ് പദ്ധതിയെക്കുറിച്ച് അവബോധമുണർത്താൻ വാർ മെമ്മോറിയൽ- രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻസിസി നിർവ്വഹിക്കും. മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻഎസ്എസ് ഏറ്റെടുക്കും.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് കലാലയങ്ങൾ ശുചീകരണ സംരംഭത്തിൽ ഭാഗമാകുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, സർവ്വകലാശാലാ രജിസ്ട്രാർമാർ, എൻസിസി-എൻഎസ്എസ് മേധാവികൾ, കോളേജ് പ്രിൻസിപ്പാൾമാർ, വകുപ്പുതല കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത് വിളിച്ചുചേർത്ത യോഗം, ഇതിനുള്ള വിപുലമായ പദ്ധതിയ്ക്ക് രൂപം നൽകി.

ക്യാമ്പസുകളിൽ സമ്പൂർണ്ണ മാലിന്യസംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനമായി നിർദ്ദേശിച്ചിരിക്കുന്നത്. അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി പങ്കാളിത്തത്തിൽ ക്യാമ്പസുകളിൽനിന്ന് മാലിന്യം സമ്പൂർണ്ണമായി നീക്കം ചെയ്തുവെന്നു ഉറപ്പാക്കും. പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസ പരിപാടികൾക്ക് വിദ്യാർത്ഥികളെ സന്നദ്ധരാക്കും.  തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാമ്പയിനുമായി സഹകരിക്കാൻ കലാലയ തലങ്ങളിൽ നടപടികളായി.

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാൻ സംവിധാനമൊരുക്കും. കോളേജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കും. എൻസിസി, എൻഎസ്എസ്, കോളേജിലെ മറ്റു ക്ലബ്ബുകൾ, കോളേജ് യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പാൾമാർ വിളിച്ച യോഗങ്ങളിൽ പദ്ധതി നടത്തിപ്പിനുള്ള ആസൂത്രണം പൂർത്തിയാക്കിയതായും മരന്തിയുടെ ഓഫീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top