25 April Thursday

മുഖ്യമന്ത്രിക്കെതിരായ അക്രമം: പിന്നിൽ കെപിസിസി ഗൂഢാലോചന– എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

തൃശൂർ> മുഖ്യമന്ത്രിക്കെതിരായ അക്രമത്തിനു പിന്നിൽ കെപിസിസി ഗൂഢാലോചനയാണെന്ന്‌  സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി അക്രമിക്കാൻ ശ്രമിച്ച യൂത്ത്‌കോൺഗ്രസുകാരെ ന്യായീകരിക്കുന്നത്‌ ഇതിന്‌ തെളിവാണ്‌. കേരളത്തിലെ കോൺഗ്രസ്‌  കൊടുംക്രിമിനലുകളുടെ കൂടാരമായി മാറിയിരിക്കുകയാണ്‌. അക്രമികളെ ന്യായീകരിക്കുന്ന രാഷ്‌ട്രീയം ഒറ്റപ്പെടുത്തണമെന്നും  അദ്ദേഹം പറഞ്ഞു.  തൃശൂരിൽ ഇ എം എസ്‌ സ്‌മൃതിയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നാളത്തെ കേരളം എന്ന വിഷയം അവതരിപ്പിച്ചായിരുന്നു പ്രഭാഷണം.  

മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെതിരെ വ്യക്തിഹത്യ നടത്തി തകർക്കാൻ  നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്‌. അതെല്ലാം അതിജീവിച്ചാണ്‌ മുന്നോട്ടുപോയത്‌. ഇന്നും വ്യക്തിഹത്യകൾ തുടരുകയാണ്‌. രണ്ടാം പിണായി സർക്കാരിനെ തകർക്കാനും ശ്രമങ്ങൾ നടക്കുന്നു.  ഇതെല്ലാം വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ്‌. ഇതിനെതിരായി വലിയ ജനീകയമുന്നേറ്റങ്ങൾ രൂപംകൊള്ളും. രാജ്യത്ത്‌ കോൺഗ്രസ്‌ നേതാക്കൾ ഇഡി ഓഫീസിനു ചുറ്റുമാണ്‌. പല കോൺഗ്രസ്‌ മുഖ്യമന്ത്രിമാരും കെ സി വേണുഗോപാലുൾപ്പടെ എഐസിസി നേതാക്കളും  ഇഡി വിളിക്കുമ്പോൾ രാഹുലിന്‌ എസ്‌കോർട്ടായി പോവേണ്ട ഗതികേടിലാണ്‌.   

എന്നാൽ കേരളത്തിലെ  കോൺഗ്രസും ബിജെപിയും ഒരേകൂട്ട്‌.   ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള അക്രമസമരങ്ങളിൽ  കെ സുധാകരനും  വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ സ്വരം. ശബ്‌ദംമാത്രം കേട്ടാൽ ബിജെപിയാണോ, കോൺഗ്രസാണോയെന്ന്‌ തിരിച്ചറിയാനാവില്ല.  കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌  ഇഡിക്കെതിരെ മിണ്ടാട്ടമില്ല.  വല്ലാത്ത അധപതനമാണിത്‌. എന്തിനാണ്‌ ഇപ്പോഴത്തെ സമരം. വെളിപ്പെടുത്തലുകളിൽ പുതിയതായൊന്നുമില്ല. എങ്കിലും മാധ്യമങ്ങൾ കെട്ടിക്കിടക്കുന്നു. ഒന്നോ രണ്ടോ ആൾ മാത്രമുള്ള സമരങ്ങൾ ആവർത്തിച്ച്‌ കാണിച്ച്‌ പെരുപ്പിക്കുന്നു. എന്നാൽ കേരളത്തിലെ ജനങ്ങൾ ഇത്‌ മുഖവിലക്കെടുക്കില്ല.

രാജ്യത്ത്‌ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ കാലുമാറുകയാണ്‌. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും എംഎൽഎ കാല്‌ മാറി.  കോൺഗ്രസിനെ രക്ഷിക്കാൻ ചിന്തൻ  ശിബിരം നടത്തി. ഇത്‌ കഴിഞ്ഞയുടൻ കോൺഗ്രസ്‌ വിടുന്നവരുടെ എണ്ണം വർധിച്ചതായും എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top