26 April Friday

പാക്കിസ്ഥാൻ അവാമി വർക്കേഴ്‌സ് പാർടി നേതാവ് യൂസഫ് മുസ്‌തിഖാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കറാച്ചി > പാക്കിസ്ഥാനിലെ ബലൂച് പുരോഗമന നേതാവും അവാമി വർക്കേഴ്‌സ് പാർട്ടിയുടെ പ്രസിഡന്റുമായ യൂസഫ് മുസ്തിഖാൻ (74) അന്തരിച്ചു.  ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്‌ച‌യാണ് അന്തരിച്ചത്. 

ബലൂച് ദേശീയ പ്രസ്ഥാനത്തിന്റെയും പാക്കിസ്ഥാനിലെ തൊഴിലാളിവർഗത്തിന്റെയും വക്താവായ മുസ്തിഖാൻ 1948-ൽ ജനിച്ചു, തന്റെ ജീവിതകാലം മുഴുവൻ തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചു.  ബലൂച് പ്രദേശമായ ലിയാരിയിൽ നിന്ന് രണ്ടുതവണ തിരഞ്ഞെടുപ്പിൽ  മത്സരിച്ചു.

കറാച്ചിയിലെ ബഹുജന- തൊഴിലാളി വർഗത്തിന്റെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും ദൈനംദിന പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം  അവസാന നാളുകൾ വരെ ശ്രദ്ധേയമായിരുന്നു. വൻകിട റിയൽ എസ്റ്റേറ്റ് മാഫിയകൾ ഭൂമി കൈയടക്കലിനെതിരെ കുടിയൊഴിപ്പിക്കൽ വിരുദ്ധ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുവാൻ മുൻനിരയിലുണ്ടായിരുന്നു.

1973-ൽ ഭരണഘടനാ ഉടമ്പടിയിൽ ഒപ്പുവെച്ച ബലൂചിസ്ഥാനിലെ നാഷണൽ അവാമി പാർട്ടി സർക്കാർ രൂപീകരണത്തിന്റെ ഉന്നത ഘട്ടങ്ങളിൽ ഉടനീളം മിർ ബിസെഞ്ചോയുടെ ഒപ്പം യൂസഫ് മുസ്തിഖാനുമുണ്ടായിരുന്നു.  

മിർ ബിസെഞ്ചോയുടെ മരണത്തിന് ശേഷം പാകിസ്ഥാൻ നാഷണൽ പാർട്ടിയുടെ (പിഎൻപി) പ്രസിഡന്റായി യൂസഫ് മുസ്തിഖാൻ  തെരഞ്ഞെടുക്കപ്പെട്ടു. ആബിദ് ഹസൻ മിന്റോ, അക്തർ ഹുസൈൻ, മറ്റ് ഇടതുപക്ഷക്കാർ എന്നിവരുമായി ചേർന്ന് ദേശീയ തൊഴിലാളി സംഘടന രൂപീകരിക്കുന്നതുവരെ പുരോഗമന-ദേശീയവാദ രൂപീകരണത്തിന്റെ നേതാവായി തുടർന്നു.

വംശീയ-ദേശീയ അടിച്ചമർത്തലിനും വർഗപരമായ ചൂഷണത്തിനും സൈനികവൽക്കരണത്തിനും എതിരായ പോരാട്ടത്തിൽ യൂസഫ് മുസ്തിഖാൻ ഉറച്ചുനിന്നു. 2007-ലെ മുഷറഫ് ഭരണകാലത്ത്  അദ്ദേഹം തടവിലാക്കപ്പെട്ടു.2012ൽ അവാമി വർക്കേഴ്‌സ് പാർട്ടി (എഡബ്ല്യുപി) രൂപീകരിക്കുന്നതിനുള്ള ചാലകശക്തികളിൽ ഒരാളായിരുന്നു മുസ്തിഖാൻ. കാൻസർ ബാധിതനായി ചികിത്സയിലുള്ളപ്പോഴും കഴിഞ്ഞവർഷം തീരദേശ തൊഴിലാളികളുടെ കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയക്കാർ, അഭിഭാഷകർ, വിദ്യാർഥികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, കർഷക പ്രസ്ഥാന നേതാക്കൾ,  പാർട്ടി പ്രവർത്തകർ  എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി ആളുകൾ അദ്ദേഹത്തിന്റെ സംസ്കാര പ്രാർത്ഥനയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top