കൊച്ചി-
നോർവേക്കുവേണ്ടി കൊച്ചി കപ്പൽ ശാല നിർമിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകൾ മദർഷിപ്പിനുള്ളിൽ കയറ്റി. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകളായ മാരിസും തെരേസയുമാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. തിങ്കൾ വൈകിട്ട് യാത്രയാകുന്ന കപ്പലുകൾ ഒരുമാസം സഞ്ചരിച്ച് നോർവേയിലെത്തും.
കപ്പൽ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ മദർഷിപ്പിൽ കയറ്റിയാണ് കപ്പലുകൾ കൊണ്ടുപോകുന്നത്. എട്ടുമണിക്കൂർ ശ്രമിച്ചാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള ഇലക്ട്രിക് വെസ്സലുകൾ മദർഷിപ്പിൽ കയറ്റിയത്. 210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ചശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചുകയറ്റി. തുടർന്ന് കപ്പൽ ഉയർത്തി വെസ്സലുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞു.
നോർവേയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്‌കോ മാരിടൈമിനുവേണ്ടിയാണ് കൊച്ചിൻ ഷിപ്‌യാർഡ് ഇലക്ട്രിക് കപ്പലുകൾ നിർമിച്ച് കൈമാറിയത്. നോർവേയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോർദിലാണ് കപ്പലുകൾ സർവീസ് നടത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..