കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയിൽനിന്ന് വീണ്ടും ബിജെപിയിലേക്ക് രാജി. വെൽഫെയർ പാർടി ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സെക്രട്ടറി അനീഷ് പാറമ്പുഴയാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആർഎസ്‌എസ് വിരുദ്ധത പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് കാലുമാറ്റം.
വെൽഫെയറിന്റെ വിദ്യാർഥി സംഘടന ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും ദളിത് സംസ്ഥാന സമിതി കോ ഓർഡിനേറ്ററുമാണ് അനീഷ്. പട്ടികജാതി മോർച്ചയിലൂടെയാണ് ഇദ്ദേഹത്തിന്റെ ബിജെപി പ്രവേശം. തൃശൂർ ജില്ലാ പ്രസിഡന്റ് കെ ജി മോഹനൻ, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് സരസ്വതി എന്നിവരും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. സംഘപരിവാർ വിരുദ്ധമെന്ന് മേനിനടിക്കുന്ന ജമാഅത്തെയുടെ പാർടിയിൽനിന്ന് നേതാക്കൾ അടിക്കടി സംഘപരിവാര പാളയത്തിലേക്ക് ചേക്കേറുന്നതിൽ നേതൃത്വം വിശദീകരണത്തിന് തയ്യാറായിട്ടില്ല. ഇസ്ലാമോഫോബിയയെന്ന് പറഞ്ഞ് ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന ജമാഅത്തെയും രാഷ്‌ട്രീയകക്ഷിയും സംഘപരിവാരത്തിനുള്ള റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് തുടർച്ചയായ രാജി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതാക്കൾ കുറച്ചുമാസംമുമ്പ് ഡൽഹിയിൽ ആർഎസ്‌എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയത് വലിയ ചർച്ചയായിരുന്നു. ജമാഅത്തെ നിയന്ത്രിക്കുന്ന പള്ളിയിൽ ആർഎസ്‌എസ് നേതാക്കളെ വിരുന്നൂട്ടിയതും വിവാദമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..