കൽപ്പറ്റ> വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഡിജെഎസ‌് സംസ്ഥാന പ്രസിഡന്റ‌് തുഷാർ വെള്ളാപ്പള്ളിക്ക‌് കെട്ടിവച്ച കാശ‌് പോയി. ആകെ 78816 വോട്ടാണ‌് തുഷാറിന‌് കിട്ടിയത‌്. 2014ൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക‌് ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടാണിത‌്. മണ്ഡലത്തിൽ ഒട്ടും പരിചിതനല്ലാത്ത പി ആർ രശ‌്മിൽനാഥായിരുന്നു കഴിഞ്ഞ തവണ വയനാട്ടിലെ ബിജെപി സ്ഥാനാർഥി. 80752 വോട്ടാണ‌് അദ്ദേഹത്തിന‌് ലഭിച്ചത‌്.
ശബരിമലയുൾപ്പെടെയുള്ള വിഷയങ്ങളുയർത്തി പ്രചാരണം നടത്തിയിട്ടും ഈ വോട്ടിലേക്കെത്താൻ തുഷാറിനായില്ല. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ 1936 വോട്ട‌് തുഷാറിന‌് കുറഞ്ഞു. 1060923 വോട്ടാണ‌് വയനാട് മണ്ഡലത്തിൽ ഇത്തവണ ആകെ പോൾചെയ‌്തത‌്. ആകെ പോൾചെയ‌്തതിന്റെ ആറിലൊന്ന‌് കിട്ടിയെങ്കിലേ സ്ഥാനാർഥികൾക്ക‌് കെട്ടിവച്ച കാശ‌് തിരികെ കിട്ടുകയുള്ളു.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തൃശൂരിൽ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയ തുഷാർ, രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ വയനാട്ടിൽ മത്സരിക്കാനെത്തുകയായിരുന്നു. രാഹുലിനെതിരെ ശക്തമായ മത്സരം നടത്താനാണ‌് എൻഡിഎ തുഷാറിനെ സ്ഥാനാർഥിയാക്കിയത‌്. തെരഞ്ഞെടുപ്പിൽ ബിജെപി കാലുവാരിയെന്നും വോട്ട‌് രാഹുലിന‌് മറിച്ചുകൊടുത്തെന്നും ബിഡിജെഎസ‌് വയനാട‌് ജില്ലാ അധ്യക്ഷൻ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..