കൊച്ചി
കിണറ്റിൽനിന്ന് ശേഖരിച്ച വെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യാൻ ലൈസൻസ് വേണമെന്ന് ഹൈക്കോടതി. കിണറ്റിൽനിന്ന് ശേഖരിച്ചതാണെങ്കിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ വിതരണം ചെയ്‌ത കുടിവെള്ളത്തിന് നിശ്‌ചിത ഗുണനിലവാരമില്ലെന്ന് കാണിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ തള്ളിയാണ് ജസ്‌റ്റിസ് അമിത് റാവലിന്റെ നിരീക്ഷണം. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ നിയമത്തിലും 2011ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലും കിണർവെള്ളം വിതരണം ചെയ്യാൻ ലൈസൻസ് വേണമെന്ന് പറയാത്ത സഹാചര്യത്തിലാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്.
വെള്ളത്തിന് നിശ്ചിത ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഹർജിക്കാർക്ക് നോട്ടീസ് നൽകിയത്. കിണറ്റിൽനിന്ന് ശേഖരിക്കുന്ന വെള്ളത്തെക്കുറിച്ച് നിയമത്തിൽ പരാമർശമില്ലാത്തതിനാൽ കിണർവെള്ളം പരിശോധിക്കേണ്ടതില്ലെന്നും ലൈസൻസിന്റെ ആവശ്യമില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഇതിന്റെ പേരിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ നോട്ടീസ് ശരിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..