25 April Thursday

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ 2000 കോടി വായ്‌പ

സുനീഷ്‌ ജോUpdated: Saturday May 27, 2023



തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ 2000 കോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടി രൂപയുടെ വായ്‌പയ്‌ക്കാണ്‌ സമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡും (വിസിൽ) കാണുന്നത്‌. 15 വർഷം തുകയുടെ പലിശമാത്രമാണ്‌ നൽകേണ്ടത്‌. 7700 കോടി ചെലവ്‌ വരുന്ന തുറമുഖ പദ്ധതിക്ക്‌ 4428 കോടിരൂപയാണ്‌ സംസ്ഥാന സർക്കാർ മുടക്കുന്നത്‌. വായ്‌പ ലഭ്യമായതോടെ ബാലരാമപുരം– -വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയുടെ നിർമാണം ഉടൻ തുടങ്ങും.

പദ്ധതിക്ക്‌ ദക്ഷിണ റെയിൽവേ നേരത്തേ അനുമതി നൽകിയിരുന്നു. 10.7 കിലോമീറ്റർ പാത തുറമുഖം കമീഷൻ ചെയ്‌ത്‌ മൂന്നുവർഷത്തിനകം പൂർത്തീകരിക്കണം. 1060 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. കൊങ്കൺ റെയിൽ കോർപറേഷനാണ്‌ നിർമാണച്ചുമതല. ബ്രോഡ്‌ഗേജ്‌ പാത ചരക്കുനീക്കത്തിനുവേണ്ടി മാത്രമുള്ളതാണ്‌. പാതയുടെ 4.74 കിലോമീറ്റർ ടണലിൽക്കൂടിയാണ്‌ പോകുന്നത്‌. ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്‌.   

കപ്പലുകളിൽനിന്ന്‌ ചരക്ക്‌ കയറ്റാനും ഇറക്കാനുമുള്ള ക്രെയിൻ സെപ്‌തംബറിൽ വിഴിഞ്ഞത്ത്‌ എത്തിത്തുടങ്ങും. 90 മീറ്റർ ഉയരമുള്ള എട്ട്‌ ക്രെയിൻ ഉൾപ്പെടെ 40 ക്രെയിനാണ്‌ എത്തിക്കുന്നത്‌. ഇതുമായുള്ള കപ്പലുകളാകും ആദ്യം തീരത്ത്‌ എത്തുക. ആദ്യഘട്ടത്തിൽ പുലിമുട്ട്‌ നിർമാണത്തിന്റെ 2960 മീറ്ററാണ്‌ പൂർത്തീകരിക്കേണ്ടത്‌. ഇതിൽ 2300 മീറ്റർ നിർമാണം നടന്നു. ബർത്തിന്റെ നിർമാണം സെപ്‌തംബറിൽ പൂർത്തിയാകും.

ഗ്യാപ്‌ വയബിലിറ്റി ഫണ്ടായി 1635 കോടി രൂപ അദാനിഗ്രൂപ്പിന്‌ നൽകണം. ഇതിൽ കേന്ദ്രസർക്കാർ 817 കോടിയും സംസ്ഥാനസർക്കാർ 818 കോടിയുമാണ്‌ കൊടുക്കേണ്ടത്‌. കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്സിനെ ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാകണം. അതിനായുള്ള നടപടി തുറമുഖ വകുപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌. ഷിപ്പിങ്‌ കമ്പനികളെയും ലോജിസ്റ്റിക്‌സ്‌ കമ്പനികളെയും പങ്കെടുപ്പിച്ച്‌ സമ്മേളനം സെപ്‌തംബറിൽ സംസ്ഥാന സർക്കാർ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top