18 April Thursday

ഹഖ് മുഹമ്മദ്, മിഥിലാജ് കൊലപാതകം: മനോരമ പേനയുന്തുന്നത് കോൺഗ്രസ് ക്രിമിനലുകളെ വിശുദ്ധരാക്കാൻ : ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

തിരുവനന്തപുരം > വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കോൺഗ്രസ് ക്രിമിനലുകളെ വിശുദ്ധരാക്കാൻ വേണ്ടി കള്ള കഥകളുമായി പേനയുന്തുകയാണ് മലയാള മനോരമയെന്ന്‌ ഡിവൈഎഫ്‌ഐ. "സാക്ഷികൾ പ്രതികളായി' എന്ന തലക്കെട്ടിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച വാർത്ത വാസ്‌തവവിരുദ്ധവും തെറ്റിദ്ധാരണാജനകവും മനോരമയുടെ രാഷ്ട്രീയ വിദ്വേഷത്തിന്റെ അടയാളവും ആണെന്നും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.

ഹഖ്‌മുഹമ്മദിനെയും മിഥിലാജിനെയും കൊന്ന കേസിലെ ഒന്നാം പ്രതിയായ സജീബിൻ്റെ, ഉമ്മ റംലാ ബീവി 2020 ൽ നെടുമങ്ങാട് കോടതിയിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്‌തിരുന്നു. അതിന്മേൽ സ്വാഭാവിക നടപടിയായി കോടതി അയച്ച സമൻസാണ് വലിയ വാർത്തയായി മനോരമ തെറ്റായി വ്യാഖ്യാനിക്കുന്നത് . മകൻ പ്രാണരക്ഷാർഥം പ്രതിരോധിച്ചപ്പോൾ രണ്ടു പേർ മരിച്ചെന്നു കാണിച്ചാണ് ഈ ഹർജി. സാധാരണ കൊലക്കേസുകളിൽ നിയമത്തിന്റെ ആനുകൂല്യം കിട്ടാൻ പ്രതികൾ ഉണ്ടാക്കുന്ന കള്ളകഥയാണ് ഇത്.

കോടതി പോലീസിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചു. കൊലക്കുറ്റത്തിലെ പ്രതി ആ കേസ് ദുർബ്ബലപ്പെടുത്താനാണ് ഇത്തരം പരാതികൾ ഉയർത്തുന്നത്. ഹർജിക്കാരി ഉന്നയിച്ച കാര്യങ്ങൾ വെഞ്ഞാറമൂട് പോലീസ് അന്വേഷിച്ച്  കോടതിക്ക് റിപ്പോർട്ട് നൽകി. ഈ പരാതിയിൽ പറയുന്നത് വസ്‌തുതാ വിരുദ്ധമാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കള്ളക്കഥ പൊളിഞ്ഞു. സ്വാഭാവിക നടപടിയുടെ ഭാഗമായാണ്  നെടുമങ്ങാട് ജെഎഫ്‌സിഎം (ഒന്ന്) കോടതി  സമൻസ് അയച്ചത്. ഇതിനെയാണ്  മനോരമ വക്രീകരിച്ച് വാർത്തയായി നൽകിയത്.

വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളെ ആക്ഷേപിച്ചുകൊണ്ട് കോൺഗ്രസുകാർ ആ ഘട്ടത്തിൽ പ്രചരണം നടത്തിയിരുന്നു. കോൺഗ്രസിനെ രക്ഷിക്കാൻ മനോരമ ഉൾപ്പടെ ശ്രമിച്ചത് അന്നു തന്നെ ജനങ്ങൾ മനസ്സിലാക്കി. വി ഡി സതീശൻ, കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവരുടെ  പ്രതികരണങ്ങൾ കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്നതാണ്. ഉന്നത ഗൂഢാലോചനയും ആസൂത്രണവും നടത്തി തേമ്പാംമൂട്ടിൽ വച്ചാണ് ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുമുണ്ട്. വാൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ  ഉപയോഗിച്ചുള്ള ആക്രമണം.

കോൺഗ്രസുകാരായ സജീവ്, മദപുരം ഉണ്ണി, സനൽ, അൻസർ, സജിത്, നജീബ്, അജിത്, സതി, പ്രീജ എന്നിവരാണ് പ്രതികൾ. കൊലചെയ്‌തവർക്ക് സംരക്ഷണമൊരുക്കുകയും അവരെ രക്ഷിക്കാൻ ശ്രമിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തവരുമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് ഈ കൊലനടത്തിയത്. ഹഖിനെയും മിഥിലാജിനെയും വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. പല തവണ കുത്തി. ഹൃദയം പിളർത്തിയ കൊടുംക്രൂരത. മിഥിലാജ് സംഭവസ്ഥലത്തും ഹഖ് ആശുപത്രിയിൽ വച്ചും മരിച്ചു.

പ്രതികളായ സജീവ്, മദപുരം ഉണ്ണി, സനൽ, അൻസർ, അജിത്ത്, സജിത്,എന്നിവർ ജാമ്യത്തിനായി പലവട്ടം ജില്ലാ കോടതിയെയും, ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ജാമ്യാപേക്ഷേ കോടതി തള്ളി. രണ്ടര വർഷമായി പ്രതികൾ ജയിലിലാണ്. പ്രതികളെല്ലാം കോൺഗ്രസ്, ഐഎൻടിയുസി എന്നിവയുടെ സജീവ പ്രവർത്തകരാണ്, ഡിവൈഎഫ്ഐ നേതാക്കളെ മുമ്പ് വധിക്കാൻ ശ്രമിച്ചവരാണ് സജീവും, അൻസറും. 2019 ലെ പാർലമെന്റ് ഇലക്ഷൻ കൊട്ടിക്കലാശ സമയത്തുണ്ടായ വാക്കു തർക്കത്തിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ഈ ക്രിമിനലുകൾ രണ്ടു യുവാക്കളെ കൊല്ലാൻ ശ്രമിച്ചു. ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകന് മാരകമായ പരിക്കുപറ്റിയിരുന്നു.

വെഞ്ഞാറമൂട്  ഇരട്ടക്കൊല ആറ്റിങ്ങൾ ഡിവൈഎസ്‌പി എസ് വൈ സുരേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷിച്ച്  കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രതിയായ മദപുരം ഉണ്ണിയുടെ വീട്ടിലും ഫാം ഹൗസിലും നടന്ന ഗൂഢാലോചന, ഫോൺ ശബ്‌ദരേഖ, സാക്ഷിമൊഴി, കുറ്റസമ്മത മൊഴി ഇവയെല്ലാം വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊല നടത്തിയതെന്നാണ്. രാഷ്ട്രീയ ഗൂഢാലോചന നടന്ന ശേഷമുണ്ടായ കൊലപാതകത്തെ, അങ്ങനെയല്ലെന്ന് സ്ഥാപിക്കാനാണ്  മനോരമ അന്നേ ശ്രമിച്ചത്.

പ്രതികളുടെ ജാമ്യാപേക്ഷ ജില്ല കോടതിയും ഹൈക്കോടതിയും തള്ളിയിട്ടും മനോരമയ്ക്ക് ഒന്നുമറിഞ്ഞ ഭാവമില്ല. കൊലയിൽ നേരിട്ട് പങ്കെടുത്തവരും കൊലപാതകം ആസൂത്രണം ചെയ്‌തവരും മുഖ്യ പ്രതികളെ സഹായിച്ചവരും ഉൾപ്പടെ ജാമ്യത്തിന് അർഹരല്ലാത്ത വിധം ഗൗരവമുള്ള കേസാണിതെന്ന് കോടതികൾക്ക് ബോധ്യപ്പെട്ടു. തെളിവ് നശിപ്പിച്ച  പ്രതികളെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടംതട്ടുമെന്നും ഉള്ള വാദം കണക്കിലെടുത്താണ് ഹൈക്കോടതി  ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയ വിരോധം നിമിത്തം രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

കൊലപാതകത്തിനായുള്ള ഗൂഡാലോചനയിൽ പങ്കെടുക്കുകയും പ്രതികളെ ഒളിവിൽ താമസിപ്പിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്‌ത പ്രതികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ട്.കേസിലെ പ്രതികൾക്ക് സഹായവും ഒത്താശയും ചെയ്‌ത പ്രതികൾക്കും ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ കേസിൽ  'ഫോറൻസിക് റിപ്പോട്ടി'ന്റെ പേരിലും മനോരമ കള്ളവാർത്ത എഴുതിയിട്ടുണ്ട്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് ഉണ്ടെന്നാണ് മനോരമയുടെ ഭാഷ്യം . എന്നാൽ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കലല്ല ഫോറൻസിക് റിപ്പോർട്ടിന്റെ രീതിയെന്ന പ്രാഥമിക ബോധം പോലും മനോരമയ്ക്കില്ലാതെ പോയി. ഈ കേസിലെ ഒമ്പതു പ്രതികളും കോൺഗ്രസുകാരാണ് .രണ്ടുപേർ പ്രധാന ഭാരവാഹികളാണ് . രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്ന് നെടുമങ്ങാട് കോടതിയിൽ നൽകിയ കുറ്റപത്രത്തിലുമുണ്ട്. ഇതെല്ലാം മനോരമ മറച്ചുവയ്ക്കുകയാണ്.

യുവസഖാക്കൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും 2020 ആഗസ്റ്റ് 30 തിരുവോണത്തലേന്നാണ്, കോൺഗ്രസ് ഗുണ്ടകൾ അരും കൊല ചെയ്‌തത്.വെഞ്ഞാറമൂട് മേഖലയിലെ കലുങ്കുമുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു ഹഖ് മുഹമ്മദ് . വെമ്പായം മേഖലയിലെ തേവലകാട് യൂണിറ്റ് അംഗമായിരുന്നു മിഥിലാജ്. ആ തിരുവോണ പുലരിയിൽ കേരളം ഉണർന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആ വാർത്ത കേട്ടായിരുന്നു.
കേവിഡ്- പ്രളയകാല ദുരിതങ്ങളിൽ നാടിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച മനുഷ്യ സ്നേഹികളായിരുന്ന രണ്ട് സഖാക്കൾ.

രക്തദാനം ഉൾപ്പെടെയുള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന ഈ ചെറുപ്പക്കാർക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ കോൺഗ്രസ് ക്രിമിനലുകൾ ഇവരെ ലക്ഷ്യംവച്ചു. പ്രിയ സഖാക്കളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പ്രദേശത്തെ നിരവധി ചെറുപ്പക്കാർ ഡിവൈഎഫ്ഐയിൽ എത്തിയത് കോൺഗ്രസ്  നേതാക്കളെ അലോസരപ്പെടുത്തി.
കോൺഗ്രസ് ഗുണ്ടാവിളയാട്ടം നിലനിന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും.
മനോരമ എത്ര വെള്ളപൂശിയാലും വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് ക്രിമിനലുകളെ രക്ഷിക്കാനാവില്ല. കൊലക്കേസ് പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top