ആലപ്പുഴ > വേമ്പനാട് കായൽ സംരക്ഷണത്തിനായി വലിയ പദ്ധതി തയാറാക്കി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ എറണാകുളത്തു നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേമ്പനാട് കായലിൽ എക്കലും മാലിന്യവും അടിഞ്ഞ് ആഴംകുറഞ്ഞതിനാൽ സമീപ പഞ്ചായത്തുകൾ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ദുരിതവും നേരിടുകയാണെന്നും മൂന്നു ജില്ലകളെ ബാധിക്കുന്ന പ്രശ്നമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും ജില്ലയിൽനിന്നുള്ള മന്ത്രിമാർ ആവശ്യപ്പെട്ടു. കായലിന്റെ സംഭരണശേഷി കുറഞ്ഞത് മത്സ്യസമ്പത്തിനെയും ജലഗതാഗതത്തെയും കായൽ ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നു. ആഴംകൂട്ടലിനും കൈയേറ്റം ഒഴിപ്പിക്കാനും മാലിന്യമുക്തമാക്കാനും നടപടി വേണമെന്നും ചൂണ്ടിക്കാട്ടി.
മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകണം
ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിൽ ജല മാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്‌കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖല അവലോകനയോഗത്തിൽ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ ജലാശയങ്ങളുടെ മാലിന്യം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
വലിയതോതിൽ ഇപ്പോൾ ജലാശയങ്ങൾ മലിനപ്പെടുന്നു. മലിനജല സംസ്‌കരണ പ്ലാന്റ്, കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ ജില്ലകളിൽ സ്ഥാപിക്കുന്നതിന് മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ എസ്‌ടിപിയുടെയും ചേർത്തല എഫ്എസ്ടിപിയുടെയും നിർമാണം പുരോഗമിക്കുന്നതായി ജില്ലയുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ചേർത്തലയിലെ പ്ലാന്റ് പൂർത്തിയാകുന്നതോടെ മാതൃകാപരമായ മുന്നേറ്റമുണ്ടാകും.
ഹൗസ്ബോട്ട് മാലിന്യത്തിന് പരിഹാര നടപടി
ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്‌കരണത്തിന് ബന്ധപ്പെട്ടവരുടെ സംഘടന മുന്നോട്ടുവച്ച പദ്ധതിക്ക് അനുമതി നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് യോഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ഡോ. വി വേണു നിർദ്ദേശം നൽകി.
ചേർത്തല ഇരുമ്പുപാലം: പ്രശ്നപരിഹാരത്തിന് ധാരണ
ചേർത്തല ഇരുമ്പുപാലം, സെന്റ് മേരീസ് പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം വിലയിരുത്തി. സെന്റ് മേരിസ് പാലം, ഇരുമ്പുപാലം എന്നിവയുടെ നിർമാണം ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ നീക്കം മൂലം അനിശ്ചിതത്ത്വത്തിലാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പിഡബ്ല്യുഡി സെക്രട്ടറി, ചീഫ് എൻജിനീയർ വാട്ടർ അതോറിറ്റി, ഉൾനാടൻ ജലഗതാഗത അതോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തുന്നതിനും എത്രയുംവേഗം പ്രശ്നം പരിഹരിക്കാനും യോഗം തീരുമാനിച്ചു. സെന്റ് മേരീസ് പാലത്തിന് മൂന്നു മീറ്റർ മാനദണ്ഡവും ഇരുമ്പുപാലത്തിന് അഞ്ച് മീറ്റർ മാനദണ്ഡവുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. ഓരേ കനാലിലൂടെയുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ അനാവശ്യമായി ഉന്നയിക്കുന്നതാണെന്ന് മന്ത്രി പി പ്രസാദ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടി പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറിയും നിർദ്ദേശം നൽകി. ചേർത്തല ഇരുമ്പുപാലം നിർമാണത്തിൽ ലാൻഡ് അക്വസിഷൻ നടപടികൾ പൂർത്തിയായതായി യോഗം വിലയിരുത്തി.
കുട്ടനാട് കുടിവെള്ള പദ്ധതി: കിഫ്‌ബി ധനസഹായം ഉറപ്പാക്കും
കുട്ടനാട് കുടിവെള്ള പദ്ധതിക്കായി 98 കോടി രൂപ കിഫ്‌ബി ബോർഡിൽ അനുമതി ലഭ്യമാകും. കുട്ടനാട് കുടിവെള്ള പദ്ധതി സംസ്ഥാനത്തെ വലിയ പദ്ധതികളിലൊന്നാണ്. കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലം, കായംകുളം മാർക്കറ്റ് പാലം എന്നിവയുടെ നിർമാണത്തിന് റിവൈസ് ഫണ്ട് അനുമതി നൽകും.
ഭിന്നശേഷിക്കാർക്ക് നൂറനാട് പുനരധിവാസ ഗ്രാമം
ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള പുനരധിവാസ വില്ലേജിന്റെ നിർമാണത്തിനായി ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന അഞ്ച് ഏക്കർ സ്ഥലം സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിന് നടപടിയെടുക്കും. എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിൽനിന്നുള്ള മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കലക്ടർ ഹരിത വി കുമാർ, സബ് കലക്ടർ സൂരജ് ഷാജി, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..