തിരുവനന്തപുരം> ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുകയനുവദിച്ചത്. ഹൈറേഞ്ചിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
സമയബന്ധിതമായി ഇടുക്കി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് മികച്ച സൗകര്യങ്ങളൊക്കാനായി നിരവധി തവണ പ്രത്യേക യോഗം ചേർന്ന് ഈ തുകയനുവദിച്ചത്. മറ്റ് മെഡിക്കൽ കോളേജുകൾ പോലെ ഇടുക്കി മെഡിക്കൽ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പത്തോളജി വിഭാഗത്തിൽ 60 ബൈനാകുലർ മൈക്രോസ്‌കോപ്പ്, ആട്ടോമെറ്റിക് പ്രോസസർ, റോട്ടറി മൈക്രോടോം, ഇൻകുബേറ്റർ, സെൻട്രിഫ്യൂജ് ക്ലിനിക്കൽ, ഒഫ്ത്താൽമോസ്‌കോപ്പ് മൈക്രോബയോളജി വിഭാഗത്തിൽ 50 എൽഇഡി ബൈനാകുലർ മൈക്രോസ്‌കോപ്പ്, മാനിക്യുനികൾ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ മുതിർന്നവരുടേയും കുട്ടികളുടേയും വെയിറ്റിംഗ് മെഷീൻ, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റർ, മോഡ്യുലാർ ലാബ്, മൈക്രോബയോളജി, ഫാർമക്കോളജി വിഭാഗങ്ങളിൽ ആവശ്യമായ മെഡിക്കൽ സാമഗ്രികൾ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. ഇതുകൂടാതെ വിവിധ വിഭാഗങ്ങൾക്കും ഹോസ്റ്റലിനും ആവശ്യമായ ഫർണിച്ചറുകൾക്കും തുകയനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..