26 April Friday

വൈക്കം സത്യഗ്രഹം 
ഇന്ന്‌ നൂറിലേക്ക്‌ ; 603 ദിവസം നീളുന്ന ആഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


കോട്ടയം
അയിത്തോച്ചാടനത്തിനും തുല്യാവകാശത്തിനും വേണ്ടി ഒരു ജനത നടത്തിയ വൈക്കം സത്യഗ്രത്തിന്‌ വ്യാഴാഴ്‌ച 99 വർഷം പൂർത്തിയാകുന്നു. എല്ലാ മനുഷ്യനും വഴിനടക്കാനായി നടന്ന സത്യഗ്രഹം   കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്‌. സവർണ ഗുണ്ടകളുടെയും പൊലീസിന്റെയും കിരാത മർദനങ്ങളെയും രാജഭരണം വിധിച്ച തടവറകളെയും അതിജീവിച്ച ഐതിഹാസിക പോരാട്ടത്തിന്റെ നൂറാം വാർഷികം 603 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ സംസ്ഥാന സർക്കാർ ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും ചേർന്ന്‌ ഏപ്രിൽ ഒന്നിന്‌ ഉദ്‌ഘാടനം ചെയ്യും.

ദേശീയ ശ്രദ്ധയാകർഷിച്ച സമരം 1924 മാർച്ച് 30നാണ്‌ തുടങ്ങിയത്‌. 603 ദിവസം നീണ്ടു. വൈക്കം ക്ഷേത്രത്തിന്‌ സമീപത്തെ പൊതുനിരത്തിലൂടെ എല്ലാ മനുഷ്യനും നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്‌ പ്രക്ഷോഭം തുടങ്ങിയത്‌. തുടർന്ന്‌ അയിത്തോച്ചാടനത്തിനും   തുല്യാവകാശത്തിനും ആധുനിക ഇന്ത്യയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഇന്ധനം പകർന്ന ഐതിഹാസിക സമരമായി ഇവ വികസിച്ചു.

ഗാന്ധിയും ഇ വി രാമസാമിയും ടി കെ മാധവനും കെ പി കേശവമേനോനും അടക്കം ഒട്ടേറെ പ്രമുഖർ സത്യഗ്രഹം നയിച്ച, ശ്രീനാരായണ ഗുരുവിന്റെ ഉറച്ച പിന്തുണയോടെ നടന്ന സത്യഗ്രഹത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരോഗമനവാദികളുടെ പങ്കാളിത്തമുണ്ടായി. സത്യഗ്രഹത്തിന്റെ വിജയം തുടർന്ന്‌ നടന്ന സാമൂഹ്യമുന്നേറ്റങ്ങൾക്ക്‌ ഗതിവേഗം പകരുന്നതായി.   

എസ്‌എൻഡിപി യൂണിയൻ, കെപിസിസി, സത്യഗ്രഹ ശതാബ്ദിയാഘോഷ സമിതി തുടങ്ങി വിവിധ സമിതികളും സത്യഗ്രഹത്തിന്റെ ജൂബിലിയാഘോഷിക്കും. കെപിസിസി വ്യാഴാഴ്‌ച സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ഉദ്‌ഘാടനം ചെയ്യും. എസ്‌എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ എപ്രിൽ ഒന്നുമുതൽ മൂന്നുദിവസം വിളംബര പദയാത്ര സംഘടിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top