കോഴിക്കോട് > അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമ പങ്കെടുത്ത വിഷയത്തിൽ ഇന്ത്യൻ എംബസി അന്വേഷണം തുടങ്ങി. പിആർ ഉടമയായ സ്‌മിത മേനോനെ പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലാണ് നടപടി. അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ വെൽഫയർ ഓഫീസർ പൂജ വെർണക്കറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. കോൺസുലാർ വിസ ഡിവിഷൻ വിഭാഗമാണ് വെൽഫയർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടെന്നാണ് പരാതി. ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതിയാണ് അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്. ആദ്യം വിദേശകാര്യ ജോ. സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ അരുൺ കെ ചാറ്റർജിയിൽ നിന്നായിരുന്നു റിപ്പോർട്ട് തേടിയത്. പിന്നീട് പരാതി കോൺസുലാർ വിസ ഡിവിഷനിലേക്ക് മാറ്റി. വിസ ഡിവിഷൻ ജോയിന്റ് സെകട്ടറി ആദർശ് സൈക്വയാണ് പരാതി വിശദമായ അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..