കോഴിക്കോട്
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങി. ഓഫീസിലെ അണ്ടർ സെക്രട്ടറി (പബ്ലിക്) അംബുജ്‌ശർമയാണ് അന്വേഷിക്കുക. ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതിയിലാണ് അന്വേഷണം.
അബുദാബിയിലെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിലാണ് ചട്ടംലംഘിച്ച് സ്‌മിതയെ പങ്കെടുപ്പിച്ചത്. മുരളീധരന്റെ അനുവാദത്തോടെയാണ് പങ്കെടുത്തതെന്ന് സ്‌മിത മേനോൻ ഫേസ്‌ബുക്കിൽ വിശദീകരിച്ചിരുന്നു. അനുമതി നൽകിയിട്ടില്ലെന്ന് ആദ്യം പറഞ്ഞ മുരളീധരൻ ഇതോടെ മാധ്യമ പ്രവർത്തക എന്ന നിലയിലാണ് പങ്കെടുക്കാൻ അനുവദിച്ചതെന്ന് അവകാശപ്പെട്ടു. അവരെ മുമ്പേ പരിചയമുണ്ടെന്നും സമ്മതിച്ചു. എന്നാൽ സ്‌മിത മാധ്യമപ്രവർത്തകയല്ല, പി ആർ ഏജൻസി നടത്തുകയാണ്. പക്ഷപാതിത്വം കാട്ടി സ്‌മിതയെ മാത്രമാണ് അബുദാബിയിൽ കൊണ്ടുപോയതെന്ന് വ്യക്തമായതോടെ മുരളീധരൻ സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയതായും തെളിഞ്ഞു. ഈ അടുത്ത് സ്‌മിതയെ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതേച്ചൊല്ലി ബിജെപിയിലും കലഹം ഉടലെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..