കണ്ണൂർ > പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ബലൂൺ പരാമർശത്തെ പരിഹസിച്ച് ശശി തരൂർ എംപി. ബലൂൺ വീർപ്പിക്കാനല്ല മലബാർ പര്യടനം നടത്തുന്നത്. ഇത്തരം പരാമർശങ്ങളിൽ അസ്വസ്ഥത തോന്നുന്നൂ. ഞാനും എം കെ രാഘവൻ എംപിയും വിഭാഗീയ പ്രവർത്തനം നടത്തുവെന്നാണ് പറയുന്നത്. എന്താണ് വിഭാഗീയ പ്രവർത്തനമെന്ന് അറിയണം. തെറ്റെന്തെന്നും മാധ്യമങ്ങളിലൂടെ പര്യടനം വിവാദമാക്കിയത് ആരാണെന്നും വിശദീകരിക്കണം. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തരൂർ.
രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസിന്റെ വേദികളിയും മറ്റിടങ്ങളിലും സംസാരിക്കുന്നതിൽ ആർക്കാണ് വിഷമം. കോൺഗ്രസിനെ എതിർക്കാതെ കാര്യങ്ങൾ പറയുന്നതിൽ എന്താണ് പ്രശ്‌നം. ആരെയും ആക്ഷേപിച്ചിട്ടില്ല.ബലൂൺ വീർപ്പിക്കാനുമില്ലെന്നും തരൂർ പറഞ്ഞു.
കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും സൂചിയെയും സൂചി പിടിക്കുന്ന കൈയെയും ബഹുമാനിക്കുന്നുവെന്ന് തരുരൂരിന് ഒപ്പമുണ്ടായിരുന്ന എം കെ രാഘവൻ എംപിയും പരിഹസിച്ചു.
പാർടിയെ ശക്തിപ്പെടുത്താൻ തരൂരിനെ ഉപയോഗിക്കണം. മുകളിൽ ഇരിക്കുന്നവർ വിളിച്ചാൽ സംസാരിക്കാൻ തയ്യാറാണ്. തരൂർ പങ്കെടുക്കേണ്ട കോഴിക്കോട് ഡിസിസി നിശ്‌ചയിച്ച യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന കാർഗെക്കും സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പരാതി നൽകിയിട്ടുണ്ടെന്നും എം കെ രാഘവൻ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..