25 April Thursday

മാധ്യമപ്രവർത്തകരോട്‌ വേറെ വല്ല പണിക്കുംപോകാൻ വി ഡി സതീശന്റെ ആക്ഷേപം

പ്രത്യേക ലേഖകൻUpdated: Wednesday Nov 16, 2022

കൊച്ചി> മാധ്യമപ്രവർത്തകർ വേറെ വല്ല പണിക്കുംപോകാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പരിഹാസം. ‘വാർത്തയൊന്നും കിട്ടിയില്ലെങ്കിൽ വേറെ വല്ല പണിക്കുംപോവാൻ പറ. ഇല്ലാത്ത വാർത്തയുണ്ടാക്കി  എല്ലാവരുടെ അടുത്തും എനിക്ക്‌ എതിരെ പ്രതികരണത്തിന്‌ മൈക്കും പിടിച്ചു ഇറങ്ങിയിരിക്കുകയാ. ഇന്നത്തേക്ക്‌ ഇതു ആയല്ലോ? സർക്കാരിനെ രക്ഷിക്കാൻ, സിപിഐ എമ്മിനെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാ. ഇനി ഇങ്ങനെ വന്നാൽ ഇതുപോലെ ശക്തമായ ഭാഷയിൽ പ്രതികരിക്കും’ –-പറവൂരിൽ പ്രതികരണം തേടി വന്ന  വാർത്താലേഖകരോടാണ് വി ഡി സതീശൻ തട്ടിക്കയറിയത്‌.

കെപിസിസി പ്രസിഡന്റ്‌ സുധാകരൻ രാജിസന്നദ്ധത അറിയിച്ച്‌ എഐസിസിക്ക്‌ കത്തു നൽകിയതായും അതിൽ പ്രതിപക്ഷനേതാവിനെക്കുറിച്ച്‌ പരാമർശം ഉണ്ടെന്ന്‌ അറിയുന്നതായും വാർത്താലേഖകർ ചോദിച്ചപ്പോഴാണ്‌ വി ഡി സതീശൻ കയർത്തത്‌. കെ സുധാകരനു തുടർച്ചയായി നാക്കുപിഴയുണ്ടാകുന്നത്‌ നിസാരമായി കാണാനാകുമോ എന്ന ചോദ്യവും സതീശനെ അസ്വസ്ഥനാക്കി. 

അങ്ങനെ ഒരു കത്തില്ലെന്നും കെപിസിസി പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ദിവസവും സംസാരിക്കാറുണ്ടെന്നും സതീശൻ പറഞ്ഞു.
കെ സുധാകരന്റെ ആർഎസ്‌എസ്‌ അനുകൂല വിവാദ പരാമർശം നാക്കുപിഴയാണെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം പാർടി അംഗീകരിച്ചതാണെന്നും ഇനി അതിൽ ചർച്ചയില്ലെന്നും സതീശൻ പറഞ്ഞു. സർക്കാരിനെ രക്ഷിക്കാൻ മാധ്യമങ്ങൾ അതു വീണ്ടും കുത്തിപ്പൊക്കുകയാണ്‌. ലീഗ്‌ ആശങ്ക പ്രകടിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും കെ സി വേണുഗോപാലും താരിഖ്‌ അൻവറും ഞാനും അന്ന്‌ പ്രതികരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top