ചാത്തന്നൂർ > വെള്ളത്തിനടിയിൽ സൂക്ഷിച്ച വ്യാജമദ്യശേഖരം എക്സൈസ് പിടിച്ചെടുത്തു. ചാത്തന്നൂർ ഉളിയനാട് തേമ്പ്ര മണലുമുക്കിലെ വയലിനു സമീപമാണ് സ്‌പിരിറ്റിൽ കളർ കലർത്തിയ 55.5ലിറ്റർ വ്യാജമദ്യം പിടികൂടിയത്. മണൽവാരി രൂപപ്പെട്ട കുഴിയിൽ മൂന്നു ചാക്കുകളിലായി 375 മില്ലീ ലിറ്ററിന്റെ 148 കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
പരിസരവാസികളായ യുവാക്കൾ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ ചാക്കുക്കെട്ട് കണ്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ചാത്തന്നൂർ എക്സൈസിൽ വിവരമറിയിക്കുകയായിരുന്നു. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ടു ചാക്കുകൾകൂടി കണ്ടെത്തി. കുപ്പികൾ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്‌ത്തിവച്ച നിലയിലായിരുന്നു. തേമ്പ്ര ഭാഗത്ത് വ്യാജമദ്യം എത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടന്നുവരികയായിരുന്നു.
ഇതിനിടെ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്‌ത്തിയ നിലയിൽ വ്യാജമദ്യം കണ്ടെത്തിയത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫിസർമാരായ ആർ ജി വിനോദ്, എ ഷിഹാബുദീൻ, എസ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഒ എസ് വിഷ്‌ണു, പ്രശാന്ത്, വനിത സിപിഒ റാണി സൗന്ദര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..