തിരുവനന്തപുരം > അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. അതിനാല്‍ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണം പരിഹരിക്കുന്നതിനു,ം മിനിമം വേതനമെങ്കിലും ഉറപ്പു വരുത്താനും ഒരു പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.- മന്ത്രി അറിയിച്ചു.
2009 മാര്‍ച്ച് 3ലെ ഹൈക്കോടതി വിധിപ്രകാരം സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ട് 14.02.2011 തീയതി ഉത്തരവായതാണ്. അതനുസരിച്ച് ഹെഡ്മാസ്റ്റര്‍-7,000/- രൂപ, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് -6,000/- രൂപ, പ്രൈമറി ടീച്ചര്‍-5,000/- രൂപ, ക്ലാര്‍ക്ക്-4,000/- രൂപ, പ്യൂണ്‍/ക്ലാസ്-IV-3,500/- രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ ഹൈക്കോടതി തുടര്‍ന്ന് ഇടപെടുകയും ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം രൂപ 20,000/-, 15,000/-, 10,000/- എന്നീ ക്രമത്തില്‍ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.
സര്‍ക്കാര്‍ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തില്‍, സ്‌കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാര്‍ക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരികയാണെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..