29 March Friday
നിയമിച്ചത്‌ 272 പേരെ ; വിജിലൻസ്‌ അന്വേഷിച്ച്‌ യോഗ്യതയില്ലാത്തവരെ 
പിരിച്ചുവിട്ടു

പാലക്കാട്‌ മെഡിക്കൽ കോളേജിൽ യുഡിഎഫിന്റെ പിൻവാതിൽ നിയമനം ; ‘യോഗ്യത എംഎൽഎയുടെ കത്തും 3 ലക്ഷവും’

വേണു കെ ആലത്തൂർUpdated: Friday Nov 18, 2022


പാലക്കാട്‌
പട്ടികജാതി വകുപ്പിന്‌ കീഴിലുള്ള പാലക്കാട്ടെ ഗവ. മെഡിക്കൽ കോളേജിൽ 2013–-14 വർഷത്തിൽ യുഡിഎഫ്‌ സർക്കാർ നടത്തിയത്‌ 272 പിൻവാതിൽ നിയമനം. എംഎൽഎയുടെ കത്തും മൂന്ന് ലക്ഷം രൂപയുമായിരുന്നു മെഡിക്കൽ കോളേജ്‌ ജോലിക്കായുള്ള യോഗ്യതയെന്നായിരുന്നു ആരോപണം. നഴ്‌സ്‌, പാരമെഡിക്കൽ ജീവനക്കാർ, അറ്റൻഡർ, ക്ലർക്ക്‌, തുടങ്ങി മുഴുവൻ തസ്‌തികയിലേക്കും ഇത്തരം ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്‌ എന്ന സർക്കാർ ഏജൻസിയാണ്‌ നിയമനം നടത്തിയത്‌.

ഒഴിവുകൾ സംബന്ധിച്ച്‌ മുഖ്യധാരാ പത്രങ്ങളിൽ പരസ്യം നൽകിയില്ല, കൂടിക്കാഴ്‌ച നടത്തിയില്ല, യോഗ്യതാ മാനദണ്ഡം പാലിച്ചില്ല തുടങ്ങിയ പരാതികൾ വ്യാപകമായതോടെ ഉമ്മൻചാണ്ടി സർക്കാർതന്നെ അന്വേഷണത്തിന്‌ വിജിലൻസിനെ ചുമതലപ്പെടുത്തി. പാലക്കാട്‌ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട്‌ കണ്ടെത്തി. 192 പേർക്ക്‌ മതിയായ യോഗ്യതയില്ലെന്നും കൈക്കൂലിയും നേതാക്കളോടുള്ള അടുപ്പവും മാത്രമാണ്‌ പരിഗണിച്ചതെന്നും റിപ്പോർട്ട്‌ നൽകി. മുഴുവൻ നിയമനവും റദ്ദാക്കി പിഎസ്‌സിക്ക്‌ വിടണമെന്നും ശുപാർശ ചെയ്‌തു. എന്നാൽ യുഡിഎഫ്‌ സർക്കാർ വിജിലൻസ്‌ റിപ്പോർട്ടിൽ നടപടിയെടുത്തില്ല. 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഡോക്ടർമാർ ഒഴികെയുള്ള 192 പേരെ പിരിച്ചുവിട്ടു. മുഴുവൻ തസ്‌തികയും സൃഷ്ടിച്ചു. അതിലേക്ക്‌ നിയമനം നടത്താൻ പിഎസ്‌സിയോട്‌ നിർദേശിച്ചു. തസ്‌തിക സൃഷ്ടിക്കാതെയും ഒഴിവുകളുടെ എണ്ണം അറിയിക്കാതെയും നിയമനം നടത്തിയതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും നഷ്ടമായി.

അടിസ്ഥാന സൗകര്യമില്ലാതെ തുടങ്ങിയ മെഡിക്കൽ കോളേജിന്‌ ആദ്യം ഒരു കെട്ടിടം മാത്രമാണ്‌ നിർമിച്ചത്‌. ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ്‌ മെഡിക്കൽ പഠനത്തിന്‌ സംവിധാനമൊരുക്കിയത്‌. ഇതും അംഗീകാരം നഷ്ടപ്പെടുത്താൻ ഇടയാക്കി. മുഴുവൻ കുട്ടികളെയും മറ്റ്‌ മെഡിക്കൽ കോളേജുകളിലേക്ക്‌ മാറ്റാൻ ഉത്തരവിടുകയും ചെയ്‌തു.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എ കെ ബാലൻ നേരിട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണുകയും ഉടൻ അടിസ്ഥാന സൗകര്യവും സ്ഥിരനിയമനവും നടത്താമെന്ന്‌ ഉറപ്പുനൽകുകയും ചെയ്‌തതോടെയാണ്‌ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ കേരളത്തെ അനുകൂലിച്ചത്‌. തുടർന്നാണ്‌ മെഡിക്കൽ കൗൺസിലിന്റെ അനുമതി പുനഃസ്ഥാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top