ഇത്തവണ കോൺഗ്രസിൽ യുവാക്കളും പുതുമുഖങ്ങളും സ്ഥാനാർഥികളായി വരുമെന്ന് പറയുമ്പോൾ ആഹ്ലാദിച്ച യൂത്തുകാരേ; ഒരു നിമിഷം! അണിയറയിൽ ഒരുങ്ങുന്ന ലിസ്‌റ്റിൽ ഏറെയും കോൺഗ്രസ് നേതാക്കളുടെ മക്കളും മരുമക്കളുമാണെന്നാണ് വാർത്തകൾ. മുതിർന്ന നേതാവ് എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മക്കൾ സ്ഥാനാർഥി പട്ടികയിൽ ഇടം ഉറപ്പിച്ചതായാണ് റിപ്പോർട്ട്.
അന്തരിച്ച നേതാക്കളുടെ മക്കളും പുതുമുഖ സ്ഥാനാർഥികളായി രംഗത്തിറങ്ങുമെന്ന് അറിയുന്നു. ഇതിൽ തൃശൂരിലെ മുൻമന്ത്രി സി വി ബാലകൃഷ്‌ണന്റെ മകനും വയനാട് എംപിയായിരിക്കെ മരിച്ച എം ഐ ഷാനവാസിന്റെ മകളും ഉൾപ്പെടും.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, മുൻ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് തുടങ്ങിയവരും സ്ഥാനാർഥികളായി വരുമെന്നാണ് കേൾക്കുന്നത്. ആലപ്പുഴയിലെ മണ്ഡലമാണ് ആന്റണിയുടെ മകനായി കണ്ടുവച്ചത്. നേരത്തെ ചേർത്തലയിൽ എകെ ആന്റണി മത്സരിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തു തന്നെ കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ നിർദേശിച്ചിരുന്നു. എന്നാൽ എതിർപ്പ് ഉയർന്നതിനാൽ നടന്നില്ല. അതേസമയം മക്കളെ കെട്ടിയിറക്കാനുള്ള നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഗ്രൂപ്പ് ഭേദമില്ലാതെ ഹൈക്കമാൻഡിന് പരാതി പ്രവാഹം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..