29 March Friday

അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം > യുഎഇ കോൺസുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവത്തിൽ വിദേശ കാര്യ മന്ത്രാലയം മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ. എൻഐഎ അന്വേഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയിലാണ് അറ്റാഷെ രാജ്യം വിട്ടത്. ഇത് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു..

വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ആദ്യ ഘട്ടം മുതൽ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല, എന്ന് ആദ്യമേ വി മുരളീധരൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ കെ സുരേന്ദ്രനും കൂട്ടരും ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ ആദ്യം മുതൽ ശ്രമിക്കുന്നു. കേന്ദ്ര ഏജൻസികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാൻ മുരളീധരൻ തയ്യാറായിരുന്നില്ല. സംസ്ഥാന സർക്കാർ മന്ത്രിസഭാ യോഗ തീരുമാനമെടുത്തു കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ മാത്രമേ അന്വഷണം പ്രഖ്യാപിക്കാൻ കഴിയൂ എന്ന വിചിത്രമായ വാദമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഉയർത്തിയത്. പക്ഷേ കേന്ദ്രം എൻഐഎ അന്വഷണം പ്രഖ്യാപിച്ചു.

ഇപ്പോൾ അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മന്ത്രി വ്യക്തമാക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് യു ഇ എ ക്ക്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന നടത്താൻ വളരെ വേഗമാണ് യൂ എ ഇ അനുമതി നൽകിയത്. അറ്റാഷെയെ ഇന്ത്യയിൽ തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാൽ അതിനോട് യു എ ഇ സഹകരിക്കുമായിരുന്നു. പക്ഷേ അത്തരം ശ്രമം നടത്താൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല എന്നത് ദുരൂഹമാണ്.

വിമാനത്താവളം വഴി അറ്റാഷെ മടങ്ങുമ്പോൾ, നമ്മുടെ വിദേശ കാര്യ മന്ത്രാലയം നിശബ്ദമായത്, എൻ ഐ എ കേസ് ദുർബലപ്പെടുത്താൻ വേണ്ടിയാണ്. മുരളീധരൻ എന്തുകൊണ്ടാണ് അന്വഷണത്തെ ഭയപ്പെടുന്നത്.

തീവ്രവാദ ബന്ധമുള്ള, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഗുരുതരമായ കേസിന്റെ അന്വഷണം ശരിയായി നടക്കേണ്ടതുണ്ട്. കേസിലെ പ്രതികൾ തിരുവനന്തപുരത്തിന് തൊട്ടടുത്തുള്ള തമിഴ്നാട്ടിലേക്ക് കടക്കാതെ, ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് പോയത് നേരത്തെ തന്നെ സംശയാസ്പദമായിരുന്നതാണ്.

ഇപ്പോൾ ഈ കേസിൽ നിർണായകമായ വിവരങ്ങൾ നൽകേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാൻ മൗനാനുവാദം നൽകിയതും കേസ് അന്വഷണം അട്ടിമറിക്കാൻ വേണ്ടിയാണ്. ഇതിൽ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ട്.

കേസ് അട്ടിമറിക്കാൻ ഒരു വിഭാഗം ബിജെപി നേതാക്കൾ ശ്രമിക്കുകയാണ് എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top