ഭോപ്പാൽ > കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി. ഉത്തരവ് പിൻവലിക്കണമെന്ന ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി, എ എ റഹിം എംപി എന്നിവർ കേന്ദ്രമന്ത്രിമാർക്ക് കത്തയച്ചിരുന്നു.
വിഷയത്തിൽ സംസ്ഥാനസർക്കാരും ഇടപെട്ടിരുന്നു. ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തയെന്നും ഉത്തരവ് പിന്‍വലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചതായും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർവകലാശാല ഉത്തരവ് പിൻവലിച്ചത്. വിദ്യാർഥികളെ കാമ്പസിനുള്ളിൽ പ്രവേശിപ്പിച്ചു.
കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികളും, നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്, അഡ്മിഷന്‍ നടപടി ക്രമങ്ങളുടെ തലേദിവസമാണ് അധികൃതര്‍ വിജ്ഞാപനമിറക്കിയത്. ഇത് ൊരു വിഭാഗമ വിദ്യാർഥികളുടെ പ്രവേശനം നിഷേധിക്കാനുള്ള ശ്രമമാണെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..