കോന്നി> കലഞ്ഞൂരിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു.കൂടല്‍ ഇഞ്ചപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളി വിജയനെ ബുധനാഴ്ച രാവിലെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ 3,4,5,10,11 വാര്‍ഡുകളില്‍ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങള്‍ ഭീതിയിലാണെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിയമസഭയിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ ആറുതവണ പുലിയെ കലഞ്ഞൂരിലെ വിവിധ മേഖലകളില്‍ നാട്ടുകാര്‍ കണ്ടിരുന്നു. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാല്‍ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള ഉത്തരവ് വൈകുന്നേരം ഇറങ്ങിയതിനു പിന്നാലെ രാത്രിയില്‍ തന്നെ കൂടുമായി വനപാലകര്‍ എത്തി.
മുറിഞ്ഞകല്‍, അതിരുങ്കല്‍, ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട് പത്ത് ഏക്കര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുലിയെ ജനങ്ങള്‍ കണ്ടിരുന്നു .വനംവകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..