കൊച്ചി > സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയത് സ്ഥിരീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ ബിജെപി-ആര്‍എസ്എസ് നേതാക്കളെയാണ് തിരുവഞ്ചൂര്‍ കണ്ടത്. പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തുള്ള സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച.
തിരുവഞ്ചൂരിന്റെ സന്ദര്‍ശന ചിത്രങ്ങള്‍ പുറത്തായതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയതാണെന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചുവെന്നും തിരുവഞ്ചൂര്‍ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എന്നാല്‍ സേവാഭാരതി ഓഫീസില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ തിരുഞ്ചൂര്‍ ഒഴിവാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടായിയാണ് ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള തിരവുഞ്ചൂരിന്റെ ചര്‍ച്ച നടന്നത്. തിരുവഞ്ചൂരിനൊപ്പം കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എബിസണ്‍ കെ എബ്രഹാം എന്നിവരുമുണ്ടായിരുന്നു.
ഇരുചേരിയായാണ് പനച്ചിക്കാട്ട് ബിജെപിയുടെ പ്രവര്‍ത്തനം. ഇതില്‍ ഒരു ചേരി തിരുവഞ്ചൂരിനെ പിന്തുണയ്ക്കുന്നവരാണ്. ഇവരാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പനച്ചിക്കാട്ട് ബിജെപിയുടെ വോട്ട് കുത്തനെ കുറഞ്ഞിരുന്നു. ഇത് തിരുവഞ്ചൂരിനാണ് ലഭിച്ചത്. ബിജെപിയുമായി അഭിപ്രായവ്യത്യാസത്തിലുള്ള അവരുടെ പഞ്ചായത്തംഗത്തെ യുഡിഎഫ് സ്വതന്ത്രയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂരിന്റെ സന്ദര്‍ശനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
പനച്ചിക്കാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഭരണം അട്ടിമറിക്കുന്നതിനായി അവിശ്വാസപ്രമേയത്തെ പിന്തുണച്ചിരുന്നു. എല്‍ഡിഎഫ് 10 , യുഡിഎഫ് ഒമ്പത്, ബിജെപി മൂന്ന്, ബിഡിജെസ് ഒന്ന് എന്ന ക്രമത്തിലാണ് പഞ്ചായത്തിലെ കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..