കൊച്ചി > സ്ഥാനാർഥിനിർണയത്തിൽ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എൽഡിഎഫിന്റെ ചെലവിൽ സഭാനേതൃത്വത്തെയും ലിസി ആശുപത്രിയെയും അവഹേളിക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം. നിക്ഷിപ്‌തതാൽപ്പര്യക്കാരാണ് സഭാനേതൃത്വത്തെ വലിച്ചിഴച്ചതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യുഡിഎഫ് നേതൃത്വത്തിനുള്ള മറുപടിയാണെന്നും രാജീവ് പറഞ്ഞു.
‘സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലെനിൻ സെന്ററിലാണെന്ന് എല്ലാവരും കണ്ടതാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ലിസി ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷിച്ച് ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ, ഡോക്ടർക്ക് ബൊക്കെ നൽകി സംസാരിച്ചതിൽ എന്താണ് തെറ്റ്? വൈദികൻ എന്നനിലയിലല്ല, ആശുപത്രി ഡയറക്ടർ എന്നനിലയിലാണ് അദ്ദേഹം ഡോക്ടറെക്കുറിച്ച് സംസാരിച്ചത്. അതിന്റെ പേരിൽ ജാതി–-മത ഭേദമന്യേ പാവപ്പെട്ട രോഗികൾക്ക് ഹൃദ്‌രോഗത്തിന് ഉൾപ്പെടെ കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്ന ആശുപത്രിയെ തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്’–- രാജീവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..