20 April Saturday

പ്രതിപക്ഷ നേതാവിന്‌ റെഡ്‌ ക്രോസിന്റെ ചിഹ്നം കണ്ടാൽപ്പോലും ഹാലിളകുന്ന അവസ്ഥ: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

തൃക്കാക്കര > പ്രതിപക്ഷ നേതാവിന്‌ റെഡ്‌ ക്രോസിന്റെ ചിഹ്നം കണ്ടാൽപ്പോലും ഹാലിളകുന്ന അവസ്ഥയാണെന്ന്‌ മന്ത്രി പി രാജീവ്‌.  ആശുപത്രിയുടെ ചിഹ്നം കണ്ടാൽപ്പോലും അത്‌ വേറെ രീതിയിൽ ചിന്തിക്കുകയാണ്‌. മതചിഹ്നം ഏതാണെന്ന്‌ അദ്ദേഹം മനസ്സിലാക്കണമെന്നും രാജീവ്‌ പറഞ്ഞു.

കുരിശും ആശുപത്രിയുടെ ചിഹ്നവും പ്രതിപക്ഷ നേതാവിന്‌ പരസ്‌പരം മനസിലാകുന്നില്ല. തർക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ്‌  ശ്രമം. വൈദികർക്കിടയിൽ തർക്കമുണ്ടാക്കി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായി പി രാജീവ്‌ പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ എങ്ങനെയാണ്‌ ഈ രൂപത്തിൽ സംസാരിക്കുന്നതെന്നോർത്ത്‌ അത്‌ഭുതം തോന്നുന്നു. റെഡ്‌ ക്രോസിന്റെ ചിഹ്നം കാണുമ്പോഴേക്കും അത്രയും വെറുപ്പ്‌ അദ്ദേഹത്തിന്‌ തോന്നേണ്ട കാര്യമെന്താണ്‌.

തെരഞ്ഞെടുപ്പിലേക്ക്‌ മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള ഇത്തരം ശ്രമങ്ങൾ നമ്മുടെ നാട്‌ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ യുഡിഎഫ്‌ പഴയ പ്രചരണങ്ങളിൽനിന്ന്‌ പിന്നോട്ടുപോയത്‌. എൽഡിഎഫ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന്‌ പിന്നാലെ വെപ്രാളത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ വാദങ്ങളാണ്‌ കോൺഗ്രസും ഉയർത്തുന്നത്‌.

എൽഡിഎഫ്‌ തൃക്കാക്കരയിൽ വികസനരാഷ്‌ട്രീയമാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌. മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള യുഡിഎഫ്‌ പ്രചരണങ്ങൾ അവസാനിപ്പിക്കണം. കോൺഗ്രസിനകത്ത്‌ തന്റെ വാക്ക്‌ അവസാന വാക്ക്‌ എന്ന്‌ വരുത്തിത്തീർക്കാനാണ്‌ വി ഡി സതീശന്റെ ശ്രമം. ഉമ്മൻചാണ്ടിയും ഡൊമിനിക്‌ പ്രസന്റേഷനും അടക്കമുള്ള നേതാക്കൾ അപ്രസക്തരാണെന്ന്‌ വരുത്തിത്തീർക്കുകയാണ്‌ ഉദ്ദേശം. അതിനെത്തുടർന്നുള്ള പ്രശ്‌നങ്ങളാണ്‌ കോൺഗ്രസിൽ നടക്കുന്നത്‌.

മെട്രോ കാക്കനാടേക്ക്‌ നീട്ടുന്നതിന്‌ അനുമതി നൽകാത്ത ബിജെപിക്കെതിരെ അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. രാഷ്‌ട്രീയം പറയാനില്ലാത്ത അവസ്ഥയാണ്‌ യുഡിഎഫിന്‌. കെ റെയിൽ വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്‌. അവരുടെ നിലപാടുകൾ തുറന്നുകാണിച്ചുകൊണ്ടാണ്‌ എൽഡിഎഫ്‌ പ്രചാരണം നടത്തുന്നത്‌ - രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top