കോഴിക്കോട്> തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പരസ്യമായി ബിജെപി ഓഫീസിൽ ചെന്ന് സഹായം അഭ്യർഥിച്ചത് കോലീബി സഖ്യത്തിന് തെളിവാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽസെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. ഇതിന് കോൺഗ്രസ് കനത്ത വില നൽകേണ്ടിവരും.
ബിജെപി വർഗീയ ഫാസിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാൻ ദേശവ്യാപക നീക്കങ്ങൾ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയാറാമെന്ന വ്യാമോഹത്തോടെ യുഡിഎഫ് സ്ഥാനാർഥി ബിജെപിയുടെ കാലിൽ ചെന്ന് വീണിരിക്കുന്നത്. ഇത് യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം.
ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യുഡിഎഫ് സംവിധാനം തകരുമെന്ന് മുൻകൂട്ടി കണ്ട് സംഘപരിവാറുമായി ചങ്ങാത്തത്തിന്റെ പാലം ശക്തമാക്കുകയാണ് കോൺഗ്രസ്. ഈ യാഥാർഥ്യം മനസിലാക്കി മതേതര വിശ്വാസികൾ പ്രതികരിക്കണമെന്നും ഐഎൻഎൽ നേതാക്കൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..