പാലക്കാട്> പാലക്കാട് കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്.
ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്‌തരായ ഇവരുടെ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ബലമായി തടഞ്ഞു. ഹരിയോം കുനാലിന്റെ മൃതദേഹം തൊഴിലാളികൾ വിട്ടുകൊടുക്കാതെ തടഞ്ഞുവെച്ചിരിക്കയാണ്. മൃതദേഹം ഏറ്റെടുക്കാൻ ജില്ലാ കലക്‌ടർ രാവിലെ സ്‌ഥലത്തെത്തി.
അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് അടക്കം മൂന്ന് വാഹനങ്ങൾ തല്ലിതകർത്തു. ആക്രമണത്തിൽ ആറ് അഗ്‌നിസേനാ പ്രവർത്തകർക്ക് പരിക്കേറ്റു.രക്ഷാസേനാംഗങ്ങളായ വർഗീസ്, സുബിൻ, വിപിൻ, കൃഷ്‌ണദാസ്, പ്രദീപ് കുമാർ, രാമചന്ദ്രൻ എന്നി്വർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് 150ഓളം തൊഴിലാളികളാണ് ഒത്തുകൂടിയത്.
മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. ഒരോരുത്തർക്കും 50 ലക്ഷം രൂപ വേണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..