20 April Saturday

കൊച്ചി കേരളത്തിന്റെ വികസന കവാടം: ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

കൊച്ചി> കേരളത്തിന്റെ വികസന കവാടമാണ് കൊച്ചിയെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കൊച്ചി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച 'ധനമന്ത്രി കൊച്ചിയ്ക്കൊപ്പം' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മൊത്തത്തിലുള്ള കുതിപ്പ് കൊച്ചി കേന്ദ്രീകരിച്ചാണ്. അടിസ്ഥാന പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതില്‍ കൊച്ചിയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും.

നഗരശുചീകരണം, കൊച്ചിയെ ഹരിതാഭമാക്കുക, സ്ത്രീകള്‍ക്കെതിരായ അക്രമം തടയുക എന്നിവയ്ക്കെല്ലാം ബജറ്റില്‍ പദ്ധതികളുണ്ട്. വാട്ടര്‍ മെട്രോ, അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പാലം, പുതിയ റോഡുകള്‍, തേവര ആകാശപാത എന്നിവ വരുന്നതോടെ കൊച്ചിയുടെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പഠനം നടത്താമെന്നും ഐസക്ക് പറഞ്ഞു.

സാമ്പത്തിക അടിത്തറ, സാമൂഹ്യക്ഷേമ മേഖല എന്നിങ്ങനെ സമ്പദ്ഘടനയ്ക്ക് രണ്ട് തലങ്ങളുണ്ട്. കോവിഡ് കാലത്ത് നമ്മുടെ സാമൂഹ്യക്ഷേമ മേഖല ഏറെ പ്രചാരം നേടി. മൂന്നോ നാലോ ലക്ഷം കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ ഉറപ്പാക്കി. ഇത് നിലനിറുത്താന്‍ സാമ്പത്തിക അടിത്തറയില്‍ പൊളിച്ചെഴുത്ത് വേണം. അതിവേഗത്തില്‍ വളരാന്‍ കഴിയുന്ന, ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളം ലഭിക്കുന്ന പുതിയ വ്യവസായ അടിത്തറയില്‍ കേരളത്തെ പുതുക്കി പണിയണം. ഈ മാറ്റത്തിന് കൊച്ചിയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും. ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുക, ഉപജീവന തൊഴിലുകള്‍, അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ എന്നിവ സൃഷ്ടിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും ഐസക്ക് പറഞ്ഞു.

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ് കേരളത്തിന് ഏറ്റവും അനുയോജ്യം. അതിലേയ്ക്കുള്ള മാറ്റത്തിനുള്ള രൂപരേഖ ബജറ്റിലുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇത് ചിന്തിക്കാന്‍ പറ്റില്ല. റോഡ്, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ യാഥാര്‍ഥ്യമാക്കാതെ ഇതൊന്നും വെറുതേ ദിവാസ്വപ്നം കാണാനാവില്ല. രണ്ടോ  മൂന്നോ വര്‍ഷത്തിനകം കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ഥ്യമാക്കാനാകും.

കേരളത്തിന്റെ ആവശ്യമാണ് മെട്രോപൊളിറ്റന്‍ നഗരമായ കൊച്ചിയ്ക്ക് അതിന്റേതായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് പണം ഒരിക്കലും തടസ്സമല്ല. കിഫ്ബി പോലെയുള്ള സംവിധാനങ്ങള്‍ നമുക്ക് അക്കാര്യം ഉറപ്പു നല്‍കുന്നുണ്ട്. വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് നിരവധി ഇളവുകളാണ് മുമ്പെങ്ങും ഇല്ലാത്തവിധം സര്‍ക്കാര്‍ നല്‍കുന്നത്.

കോവിഡ് കാലത്ത് ആരെ ആദ്യം മരണത്തിനു വിട്ടു കൊടുക്കണമെന്ന് കേരളത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. അത് നമ്മുടെ ആരോഗ്യമേഖലയുടെ മേന്‍മയാണെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top