25 April Thursday
കേരളത്തെ നടുക്കിയ ക്രൂരത

നാലുവയസ്സുകാരന് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പ്രതി അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവ്

സ്വന്തം ലേഖകൻUpdated: Thursday May 12, 2022

പ്രതി അരുൺ ആനന്ദിനെ കോടതിയിൽ കൊണ്ടുവന്നപ്പോൾ

തൊടുപുഴ > കുമാരമംഗലത്ത്‌ നാലു വയസ്സുരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ  കേസിൽ പ്രതിക്ക്‌ 21 കൊല്ലം തടവും 3.81 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസിലിൽ  അരുൺ ആനന്ദിനെ(36)യാണ് തൊടുപുഴ പോക്‌സോ കോടതി ജഡ്‌ജി നിക്‌സൺ എം ജോസഫ് ശിക്ഷിച്ചത്‌.

പോക്‌സോ കേസിൽ വിവിധ വകുപ്പുകളിലായി 19 വർഷം കഠിനതടവും രണ്ടുകൊല്ലം തടവുമാണ്‌ ശിക്ഷ. ഇരയായ കുട്ടിക്ക്‌ നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയോടും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും ശിക്ഷ അനുഭവിക്കണം.

2019ലായിരുന്നു സംഭവം. നാലു വയസ്സുകാരന്റെ അമ്മയുടെ ആൺസുഹൃത്താണ്‌ അരുൺ ആനന്ദ്‌. ഈ കുട്ടിയുടെ ജ്യേഷ്‌ഠനായ ഏഴുവയസ്സുകാരൻ ഇയാളുടെ ക്രൂരമർദനമേറ്റ്‌ കൊല്ലപ്പെട്ടത്‌ കേരളമാകെ കോളിളക്കമുണ്ടാക്കിയിരുന്നു. തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇളയ കുട്ടിക്കു നേരെ അരുൺ ആനന്ദ്‌ ലൈംഗീകാതിക്രമം നടത്തിയതായി കണ്ടെത്തിയത്‌.

ഏഴു വയസ്സുകാരന്റെ കൊലപാതകത്തിൽ അരുൺ ആനന്ദ്‌ വിചാരണ നേരിടുകയാണിപ്പോൾ. ഭർത്താവ്‌ മരിച്ചശേഷം കുട്ടികളുമായി അമ്മ അരുൺ ആനന്ദിനൊപ്പം താമസിച്ചുവരികയായിരുന്നു. കുമാരമംഗലത്തെ വാടകവീട്ടിൽ താമസിക്കുമ്പോഴാണ്‌ മൂത്തകുട്ടിയെ തലയോട്ടി തകർന്ന്‌ ഗുരുതരമായി പരിക്കേറ്റ നിലയിൽ അരുൺ ആനന്ദും കുട്ടിയുടെ അമ്മയും ചേർന്ന്‌ ആശുപത്രിയിൽ എത്തിച്ചത്‌. ഇതിനു പിന്നാലെ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ക്രൂരമർദനം പുറത്തറിഞ്ഞത്‌.  2019 ഏപ്രിൽ ആറിന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഏഴുവയസ്സുകാരന്റെ മരണം.

പോക്‌സോ കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. നാലു ഡോക്‌ടർമാരുടെ റിപ്പോർട്ടുകളടക്കം ശാസ്‌ത്രീയ തെളിവുകളും ഹാജരാക്കി. കുട്ടിയുടെ ദേഹത്ത്‌ വിവിധയിടങ്ങളിലായി 15 പരിക്കുകൾ കണ്ടെത്തിയിരുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്‌ മാറ്റി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top