തിരുവനന്തപുരം
കോവിഡിനെ അതിജീവിച്ച് ടെക്‌നോപാർക്കും സജീവമാകുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർ മടങ്ങിയെത്തുന്നതിനൊപ്പം ലോകോത്തര കമ്പനികളും ടെക്‌നോപാർക്കിലേക്ക് ചേക്കേറുന്നു. ആറുമാസത്തിനിടെ 21 കമ്പനിയാണ് പുതുതായെത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെമാത്രം പത്തെണ്ണം. നൂറുകണക്കിന് തൊഴിലവസരവും ഇതുവഴി സൃഷ്ടിക്കപ്പെട്ടു.
ഡാറ്റ മാനേജ്മന്റ്, ലോ ടെക്, ഹെൽത്ത് ടെക്, ഇൻഷ്വർ ടെക് തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള ആഗോള കമ്പനികളാണ് ടെക്‌നോപാർക്കിൽ ഓഫീസ് ആരംഭിച്ചത്.
കെന്നഡിസ് ഐക്യു, ട്രീസ് ഇന്ത്യ, ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്‌നോളജി സൊല്യൂഷൻസ്, ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊല്യൂഷൻസ്, ഐബിൽ സൊല്യൂഷൻസ്, സാഫ്, സ്മാർട്ട് എച്ച്എംഎസ് ആൻഡ് സൊല്യൂഷൻസ്, സൈബ് മിറർ ഇന്നൊവേഷൻസ്, അപ്‌സിയോളജിക്‌സ് ബിസിനസ് സൊല്യൂഷൻസ്, ബിഎസ്ടി സോഫ്റ്റ്‌വെയർ, മൊബാടിയ ടെക്‌നോളജി, ട്വിൻസ് വേ ടെക്‌നോളജീസ്, ഇൻക്രഡിബിൾ വിസിബിലിറ്റി സൊല്യൂഷൻസ്, അത്യതി ഐടി സർവീസസ്, ഫെതർസോഫ്റ്റ് ഇൻഫോ സൊല്യൂഷൻസ്, ട്രാൻസർ ടെക്‌നോളജി സൊല്യൂഷൻസ്, ഡിജിനെസ്റ്റ് സൊല്യൂഷൻസ്, ടെക് സെറ ഇൻഫോലോജിക്‌സ്, റെയ്‌സെൻഡ് പ്രൈവറ്റ് ലിമിറ്റഡ്, എഒടി ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളാണ് ഈ വർഷം എത്തിയത്.
അക്യുബൈറ്റ്‌സ്, ആക്‌സിയ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളും പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നു. മടങ്ങിയെത്തുന്ന ജീവനക്കാരെ സ്വീകരിക്കാൻ കമ്പനികളും ടെക്‌നോപാർക്കും ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. ഓഫീസിലും വീട്ടിലുമായി ജോലിചെയ്യുന്ന ഹൈബ്രിഡ് രീതിയാണ് പല കമ്പനികളും മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ, ഓഫീസിലേക്ക് തിരികെയെത്തണമെന്ന ആവശ്യമാണ് ഭൂരിഭാഗം ജീവനക്കാരും ഉന്നയിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..