16 April Tuesday

തിരുവല്ലയിലെ സിപിഐ എം നേതാവിന്റെ കൊലപാതകം; ആർഎസ്‌എസുകാരടക്കം നാലുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുവല്ല > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) ആർഎസ്‌എസുകാർ കുത്തിക്കൊന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ജിഷ്‌ണു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റായ ജിഷ്‌ണു ജയിലിൽ കഴിഞ്ഞപ്പോൾ പരിചയപ്പെട്ടയാളാണ്‌ ഫൈസി. കൊലപാതകത്തിനായി ജിഷ്‌ണു കൊണ്ടുവന്നതാണ്‌ ഇയാളെ. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ  കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി  നിരവധി  കുത്തേറ്റു. കൈയ്‌ക്കും കാലിനും  വെട്ടുമുണ്ട്‌. വ്യാഴം രാത്രി എട്ടോടെ വീടിന്‌ അടുത്ത്‌ ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത  പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ  ആസൂത്രിത ആക്രമണം.

27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്‌ണു അടക്കമുള്ള അഞ്ചം​ഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട്‌ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്‌ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്.  ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലും വെള്ളി രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സിപിഐ എം ഹർത്താൽ ആചരിക്കും.

ഗൂഢാലോചന കണ്ടെത്തണം: സിപിഐ എം

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്‌എസ്‌ സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി  ശക്തമായ പ്രതിഷേധം ഉയർത്തണം.  സമഗ്രമായി അന്വേഷിച്ച്‌ മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top