തിരുവനന്തപുരം> സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസുകാരനെ അക്രമിച്ചു. യൂത്ത്‌കോൺഗ്രസ് നേതാവായ ഷഹീന്റെ നേതൃത്വത്തിലാണ് ജിഡി ചാർജിലുണ്ടായിരുന്ന പൊലീസുകാരനെ അക്രമിച്ചത്. പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴം പകൽ തിരുമല പള്ളിമുക്കിൽ കാറിന് പിന്നിൽ മീൻലോറിയിടിച്ച് അപകടമുണ്ടായിരുന്നു. രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്ത് പൂജപ്പുര സ്റ്റേഷനിലെത്തിച്ചു. കാറിലുണ്ടായിരുന്നവർ പരാതിയെഴുതുന്ന സമയത്താണ് ഷഹീന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഡോർ ഇവർ തുറന്ന് പരിശോധിക്കാൻ ശ്രമിച്ചത് രഞ്ജിത്ത് ചോദ്യം ചെയ്‌തു. ഇതോടെയാണ് സംഘം പൊലീസുകാരനെതിരെ തിരിഞ്ഞത്.
അസഭ്യവർഷവുമായെത്തിയ ഷഹീൻ രഞ്ജിത്തിന്റെ യൂണിഫോമിന്റെ ബട്ടണുകൾ വലിച്ചു പൊട്ടിച്ചു. ചെറുക്കാൻ ശ്രമിച്ച രഞ്ജിത്തിന്റെ കാലിൽ ചവിട്ടിപ്പിടിച്ച ശേഷം കൈപിടിച്ച് തിരിക്കുകയായിരുന്നു. അക്രമത്തിൽ രഞ്ജിത്തിന് ലിഗമെന്റ് പരിക്കുകളുള്ളതായി ഡോക്ടർമാർ അറിയിച്ചു.
സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാരും രഞ്ജിത്തും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയലായതിന് പിന്നാലെ ഷഹീൻ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് നിലത്തുവീണു. പ്രതിയിപ്പോൾ മെഡി. കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..