13 July Sunday

ടീസ്‌ത‌ സെതൽവാദ്‌, എസ് ബി ശ്രീകുമാർ അറസ്‌റ്റ്‌; കോൺഗ്രസ് നേതൃത്വം മൗനം അവസാനിപ്പിക്കണം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തിരുവനന്തപുരം > സാമൂഹ്യ പ്രവർത്തകയായ ടീസ്‌ത‌ സെതൽവാദിൻ്റെയും, മലയാളിയും ഗുജറാത്ത് മുൻ ഡിജിപിയുമായ എസ് ബി ശ്രീകുമാറിൻ്റെയും അറസ്റ്റ് ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള പരസ്യമായ കടന്നുകയറ്റമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ.

ഗുജറാത്ത് വംശഹത്യയിൽ അക്രമികൾ ചുട്ടുകൊന്ന ഇസ്‌ഹാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയെ നിയമ പോരാട്ടത്തിന് സഹായിച്ചതാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള പ്രേരണ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദ വിരുദ്ധ സേന തന്നെ മർദ്ധിച്ചതായും ടീസ്ത കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. വംശഹത്യ നടന്ന സംസ്ഥാനങ്ങളിലെ ഭരണകൂടത്തിന് അതിലുള്ള പങ്ക് ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടരുന്ന ഭീഷണിയാണ് ടീസ്ത ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്. വംശീയ കലാപ സമയത്ത് ഗുജറാത്ത് സർക്കാറിനെ നയിച്ച നേതാക്കൾ ആധുനിക നീറോ ചക്രവർത്തിമാരെ പോലെയാണ് പെരുമാറിയതെന്ന് സുപ്രീം കോടതി തന്നെ 2004 ൽ നിരീക്ഷിച്ചിട്ടുണ്ട്.

ഇതൊന്നും പരിഗണിക്കാതെയാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിൻ്റെ പുതിയ വിധി. ടീസ്ത ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നടപടി സാധാരണക്കാർക്ക് നിയമ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. ഭരണകൂടത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഈ നടപടിയിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിൻ്റെ രാഷ്‌ട്രീയ പാരമ്പര്യത്തിന് പോലും അപമാനകരമായ ഈ മൗനം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം. സംഘ്പരിവാറിൻ്റെ ജനാധിപത്യ, മനുഷ്യത്വ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ ശക്തി ചോർത്തിക്കളയുന്ന പ്രതികരണമാണ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നടത്തിയതെന്നും ശൈലജ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top