തിരുവനന്തപുരം> കേരളത്തിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം'' (PQFF - 22) അതിന്റെ 11-മത് പതിപ്പ് 2023 ജനുവരി 21ന്, ശനിയാഴ്‌ച ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കും.
27-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫിലിം ക്യൂറേറ്റര്‍ (Film Curator) ആയിരുന്ന ദീപിക സുശീലന്‍ ചെയര്‍പേഴ്‌സണ്‍ ആയുള്ള ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തുക. പ്രശസ്ത സംവിധായകന്‍ ഡോണ്‍ പാലത്തറ, സിനിമ നിരൂപക ഷീബ കുര്യന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. മത്സര വിഭാഗത്തില്‍ ഐ ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 20 ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക.
ഫെസ്റ്റിവല്‍ ഫിലിം സ്‌ക്രീനിംഗ് രാവിലെ 9:30 നു ആരംഭിക്കും. കേരള ചലച്ചിത്ര അക്കാദമി പ്രൊഡക്ഷന്‍ വന്ന ''നിഷിദ്ധോ'' എന്ന സിനിമയും PQFF '22 ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. വൈകുന്നേരം 5:30 നു നടക്കുന്ന സമാപന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയാണ് മുഖ്യാതിഥി. ഫിലിം ഫെസ്റ്റിവല്‍ രക്ഷധികാരി പ്രശസ്ത നിരൂപകന്‍ എം എഫ് തോമസും ചടങ്ങില്‍ പങ്കെടുക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 400 ഇൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻ വർഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. 2012 ഇൽ ആരംഭിച്ച ചലചിത്രോത്സവത്തിൽ, ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി എൻ കരുൺ, രഞ്ജിത് ശങ്കർ, വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അലൻസിയർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ, വിധു വിൻസെന്റ്, ജിയോ ബേബി തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വർഷങ്ങളിൽ മേളയ്ക്ക് എത്തിയത്.
പ്രശസ്ത സിനിമാ പ്രവര്‍ത്തകരായ റോസ് മേരി, സജിന്‍ ബാബു, ഷെറി, സനല്‍കുമാര്‍ ശശിധരന്‍ , നേമം പുഷ്പരാജ്, ശ്രീബാല കെ മേനോന്‍ ,വിധു വിന്‍സെന്റ് , വിനു എബ്രഹാം , സുലോചന റാം മോഹന്‍ ,ഭവാനി ചീരത് , നൂറനാട് രാമചന്ദ്രന്‍ , കെ എ ബീന, സുദേവന്‍, കൃഷാന്ത്, അര്‍ച്ചന പദ്മിനി, പ്യാരേലാല്‍, ഷൈനി ബെഞ്ചമിന്‍, ബിലഹരി, ഫൗസിയ ഫാത്തിമ തുടങ്ങിയവര്‍ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെക്നോപാര്‍ക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകന്‍ എം എഫ് തോമസ് ആയിരുന്നു ആദ്യത്തെ എട്ടു വര്‍ഷങ്ങളിലും ജൂറി ചെയര്‍മാന്‍. ഫിലിം ഫെസ്റ്റിവലിന്റെ ഒൻപതാമത് എഡിഷനിൽ വിധു വിൻസെന്റും പത്താമത് എഡിഷനിൽ കൃഷ്‌ണേന്ദു കലേഷുമായിരുന്നു ജൂറി ചെയർപേഴ്സൺ/ചെയർമാൻ ആയിരുന്നു.
സൗജന്യ ഡെലിഗേറ്റ് രജിസ്ട്രേഷനു - https://rb.gy/knymj0
കൂടുതല്‍ വിവരങ്ങള്‍ക്കു - മുഹമ്മദ് അനീഷ്- 9745889192
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..