24 April Wednesday

ടാറ്റ കോവിഡ് ആശുപത്രി: പൊതു സ്വകാര്യ പങ്കാളിത്തം ഗുണകരമാക്കുന്നതിനുള്ള ഉദാത്തമാതൃക- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020

കാസർകോട് > കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സർക്കാരിന് നിർമിച്ച് നൽകിയ കോവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിർമാണ പ്രവൃത്തി പൂർത്തീകരിച്ച കോവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിർവഹിച്ചു വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ആദ്യസമയത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. ഇതിനെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി. മികച്ച പ്രവർത്തനമാണ് ജനറൽ ആശുപത്രി കാഴ്ച വെച്ചത്. കൂടാതെ നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ കാസർകോട് മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ്  ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സർക്കാരിന് സാധിച്ചു. പ്രവർത്തന സജ്ജമാക്കാനായി മെഡിക്കൽ കോളേജിന് മാത്രം 273 തസ്തികകൾക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു. കോവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയിൽ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കോവിഡിനെ വരുതിയിലാക്കാൻ സാധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റ മൂർധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിനെ തുടർന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികൾ സർക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിർമിക്കാൻ  സന്നദ്ധത അറിയിക്കുകയും ചെയ്തത്.

കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകിയത്. ആശുപത്രിക്കായി സർക്കാർ പൂർണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നൽകിയത്. ആവശ്യമായ അഞ്ചേക്കർ ഭൂമി ആഴ്ചകൾക്കുള്ളിലാണ് നിർമാണപ്രവർത്തനങ്ങൾക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തിൽ തന്നെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആശുപത്രി സമുച്ചയം നിർമിച്ച് നൽകിയത്.

ടാറ്റയ്‌ക്ക് കേരളത്തിന്റെ നന്ദി


കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാൻ താല്പര്യം കാണിച്ച് ടാറ്റാ ഗ്രൂപ്പിനോടും ചെയർമാൻ രത്തൻ ടാറ്റയോടും സർക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ബിസിനസ് എതിക്സ്  പുലർത്തുന്നതിൽ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്താദ്യമായി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങൾ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാൻ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിർമിച്ചത്. മികച്ച ആരോഗ്യസ്ഥാപനനങ്ങൾ ലഭ്യമല്ലാത്ത കാസർകോടിനും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും ഈ മഹത്തായ സ്ഥാപനം മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top