തിരുവനന്തപുരം
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കേരള വികസനവും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനത്തിനെ തകർക്കുകവഴി കേരളത്തെ തകർക്കുകയാണ് ലക്ഷ്യം. സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക് അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കുന്ന പണി സഹകരണ ബാങ്കുകൾക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങൾ സഹകരണ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. നിക്ഷേപ തുകയുടെ സ്രോതസ്സ് അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങൾ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് കള്ളപ്പണം തിരയാൻ എന്നപേരിൽ സഹകരണ ബാങ്കുകളിലേക്ക് കടന്നുകയറുന്നത്.
രാജ്യത്തെ കള്ളപ്പണ ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ് നടക്കുന്നതെന്ന യാഥാർഥ്യം വിവിധ സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേക്കുപോകുന്ന ഈ കള്ളപ്പണം മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്പനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികൾക്കോ ഏജൻസികൾക്കോ വേവലാതിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതിൽ മാത്രമാണ് ശ്രദ്ധ. കേരള ബാങ്കിനെ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള ബാങ്കാക്കി മാറ്റുക എന്നതടക്കം സഹകരണ മേഖലയുടെ ശാക്തീകരണത്തിനും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള വിവിധ നടപടികൾ സംസ്ഥാനം സ്വീകരിച്ചുവരുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..