20 April Saturday

പാഠ്യപദ്ധതി പരിഷ്‌കരണം:പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

തിരുവനന്തപുരം> പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കരിക്കുലം കമ്മിറ്റി - പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

പ്രീ സ്‌കൂള്‍ 1,3,5,7,9 ക്‌ളാസുകള്‍ക്ക് 2024-25 അക്കാദമിക വര്‍ഷവും 2,4,6,8,10 ക്‌ളാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ഈ മാസം 31 ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31 ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കും.

സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് കേരള സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 2007 നു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്.  

പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ആധാരമായ നിലപാട് രേഖകള്‍ തയ്യാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനായി 26 മേഖലകളുടെ അടിസ്ഥാനത്തില്‍ ഫോക്കസ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി  തയാറാക്കിയ ജനകീയ ചര്‍ച്ചയ്ക്കുള്ള കുറിപ്പ് പ്രസിദ്ധീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു.
പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി തന്നെ നേരിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കോര്‍പറേഷന്‍ മേയര്‍മാരുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്റുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും ജില്ലാകളക്ടര്‍മാരുടെയും യോഗം ഓണ്‍ലൈന്‍ ആയി വിളിച്ചു ചേര്‍ത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സ്‌കൂള്‍തലം മുതല്‍ ജില്ലാതലം വരെ വിപുലമായ ജനകീയചര്‍ച്ചകളാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ഇതിനായി സംഘാടകസമിതികള്‍ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ തലത്തില്‍ നടന്ന ജനകീയ ചര്‍ച്ചകള്‍ക്ക് ശേഷം പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ തലത്തിലും ജനകീയ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന്  ബ്ലോക്ക്,  ജില്ല തലങ്ങളിലും പാഠ്യപദ്ധതി ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞു കൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. 2022 നവംബര്‍ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചര്‍ച്ച സംഘടിപ്പിച്ചു.  പരിഷ്‌കരണ ചര്‍ച്ചയെ കുട്ടികള്‍ ആവേശപൂര്‍വം ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും.

ജനകീയ ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നിരവധിപ്പേര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരുന്നു.  ലോകത്തിന്റെ ഏത് കോണില്‍ നിന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ നല്‍കിയത്.
ഏറെ ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ  ചര്‍ച്ചാ കുറിപ്പുകള്‍ അടങ്ങിയ കൈപ്പുസ്തകത്തിലെ ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സര്‍ക്കാര്‍ നയമായും തെറ്റായി വ്യാഖ്യാനിച്ച്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സി തലവന്മാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top