20 April Saturday

സ്വപ്‌നയുടെ രണ്ടാംവരവിലെ അന്തര്‍നാടകങ്ങള്‍; ഭാഗം രണ്ട്‌... ജിതിന്‍ ഗോപാലകൃഷ്ണ‌ന്‍ എഴുതുന്നു

ജിതിന്‍ ഗോപാലകൃഷ്‌ണന്‍Updated: Friday Jun 17, 2022

'ഏതുവിധേനെയും മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കാന്‍ അവര്‍ തങ്ങളുടെ പേറോളിലുള്ള സ്വപ്നയെ നിയോഗിക്കുകയായിരുന്നു. കേരളത്തില്‍ വിഷയം കത്തിക്കാന്‍ ഏഷ്യാനെറ്റിനെയും ദേശീയ മാധ്യമങ്ങളില്‍ റിപബ്ലിക്കിനെയും പരിപൂര്‍ണമായി രാജീവ് ചന്ദ്രശേഖറും വിട്ടുനല്‍കി. പിസി ജോര്‍ജും ക്രൈം നന്ദകുമാറും ഡ്രാമയ്ക്ക് എരിവും പുളിയും കലര്‍ത്തി. ഓപ്പറേഷനുകള്‍ക്കെല്ലാം വി മുരളീധരന്റെ ഒത്താശയുമുണ്ടായിരുന്നു'

ഫേസ്‌ബുക്ക് കുറിപ്പ്


സ്വപ്‌ന‌‌‌യുടെ രണ്ടാംവരവിലെ അന്തര്‍നാടകങ്ങള്‍: ഭാഗം 2


സാകേതം ഹിന്ദു ലിറ്റിഗന്റ്‌സ് ട്രസ്റ്റ് എന്നൊരു അഭിഭാഷക കൂട്ടായ്മയുണ്ട്. തീവ്ര ഹിന്ദുത്വ ജ്വരം ബാധിച്ച കേരളത്തിലെ സംഘപരിവാര്‍ അഭിഭാഷകരുടെ സംഘമാണത്. സനാതന ധര്‍മ്മം പുനസ്ഥാപിക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലീഗല്‍ അസിസ്റ്റന്‍സ് നല്‍കലാണ് ഇവരുടെ പ്രധാന പരിപാടി. ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനപ്പുറം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍, വിശ്വാസപരമായ വിഷയങ്ങളിലെ കോടതി വ്യവഹാരങ്ങള്‍ മുതലായവയിലും ഈ ഏട്ടംഗ വക്കീല്‍ സംഘം ഇടപെടുന്നുണ്ട്. ഈ വക്കീല്‍ കൂട്ടായ്മയ്ക്ക്  Save Deities എന്ന പേരില്‍ ഒരു വെബ്‌സൈറ്റുമുണ്ട് (https://savedeities.org/). ഈ സംഘത്തിലെ അഭിഭാഷകരുടെ പേരുകള്‍ വെബ്‌സൈറ്റില്‍ കൊടുത്തത് ഇപ്രകാരമാണ്.
അഡ്വ. ആര്‍ കൃഷ്ണരാജ്.
അഡ്വ. ബിഎന്‍ ശിവ ശങ്കര്‍.
അഡ്വ. പ്രതീഷ് വിശ്വനാഥന്‍
അഡ്വ. കെഎ ബാലന്‍
അഡ്വ. ശങ്കു ടി ദാസ്
അഡ്വ. ഇഎസ് സോണി
അഡ്വ. കുമാരി സംഗീത എസ് നായര്‍
അഡ്വ. രജീഷ് വി ആര്‍
ഇതില്‍ ഒന്നാമനായ ആര്‍ കൃഷ്ണരാജ് സ്വപ്ന സുരേഷിന്റെ വക്കീലാണ്. കുടില ബുദ്ധിയുള്ള ചാണക സംഘിയായ ഇയാള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലല്ലോ.

ബിഎന്‍ ശിവശങ്കര്‍ കൃഷ്ണരാജിന്റെ സഹ വക്കീലാണ്. കഴിഞ്ഞദിവസം സ്വപ്നയ്ക്കും കൃഷ്ണരാജിനുമൊപ്പം മീഡിയയെ കണ്ടപ്പോള്‍ കൃഷ്ണരാജിന്റെ ചെവിയില്‍ ഓതിക്കൊണ്ടിരുന്നയാളാണ് ശിവശങ്കര്‍. 'ഞങ്ങള്‍ തെരുവില്‍ ജുദ്ധം ചെയ്യാറില്ല, ജുദ്ധം മുഴുവന്‍ കോര്‍ട്ടിലാ'ണെന്ന് മാസ്സ് ഡയലോഗ് അടിച്ച ആ പുള്ളി തന്നെ.

അടുത്ത വ്യക്തിയായ പ്രതീഷ് വിശ്വനാഥനും പിന്നെ കുപ്രസിദ്ധി കാരണം വേറെ ആമുഖം ആവശ്യമില്ല. ഹിന്ദു ഹെല്‍പ് ലൈനിന്റെ ജീവാത്മാവും പരമാത്മാവുമായ ഇയാള്‍ കൃഷ്ണരാജിന്റെ ജൂനിയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇയാള്‍ നരേന്ദ്ര മോഡി, അമിത് ഷാ, യോഗി ആദിത്യ നാഥ് എന്നിവരോടൊക്കെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയുമാണ്.ശങ്കു ടി ദാസ് സോഷ്യല്‍ മീഡിയയിലെ സംഘികളുടെ താരമാണ്. 2021 ല്‍ തൃത്താല അസംബ്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.



ശബരിമല ഉള്‍പ്പെടെ ക്ഷേത്രസംബന്ധിയായ പല കേസുകളിലും സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വ്യക്തി.
ഇനി വേറൊരു സംഘപരിവാര്‍ സെറ്റപ്പിനെ കൂടി പരിചയപ്പെടാം.'ഹിന്ദു സ്പിരിച്വല്‍ സര്‍വീസ് ഫൌണ്ടേഷന്‍' എന്നാണ് ഈ സംഘപരിവാര്‍ സംഘടനയുടെ പേര്. വര്‍ഷം തോറും അഞ്ച് ദിവസം നീളുന്ന ഹിന്ദു സ്പിരിച്വല്‍ സര്‍വീസ് ഫെയര്‍ നടത്തുന്നത് ഇവരാണ്. ആര്‍എസ്എസ് നേതാവായ എസ് ഗുരുമൂര്‍ത്തിയാണ് ഇതിന്റെ മുഖ്യസംഘാടകന്‍. ഹിന്ദു സ്പിരിച്വല്‍ സര്‍വീസ് ഫെയര്‍ (HSSF) -2020 എഡിഷന്‍ നടന്നത് ചെന്നൈയിലാണ്. HSSF ന്റെ 2019 എഡിഷനും ചെന്നൈയില്‍ തന്നെയായിരുന്നു.
 
ഗുജറാത്തില്‍ വെച്ചായിരുന്നു 2018 എഡിഷന്‍. 2017 ല്‍ ജയ്പൂരിലെ HSSF ലായിരുന്നു മുസ്‌ലിംകളെ വര്‍ഗ്ഗശത്രുക്കളായി പ്രഖ്യാപിച്ച്  ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തത്. കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹത്തെ ലവ് ജിഹാദായി കാണിച്ചുകൊണ്ടുള്ള ലഘുലേഖയും അന്ന് പരക്കെ വിതരണം ചെയ്യപ്പെട്ടിരുന്നു. മോഹന്‍ ഭാഗവതുള്‍പ്പെടെ സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിലുള്ളവര്‍ HSSF പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 2020 ആഗസ്ത് മാസത്തില്‍ HSSF നടത്തിയ പ്രകൃതി വന്ദന്‍ പരിപാടിയ്ക്ക് നരേന്ദ്ര മോഡി അയച്ച സന്ദേശം ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

HSSF ന്റെ 2016 എഡിഷന്‍ നടന്നത് തിരുവനന്തപുരത്തായിരുന്നു. RSS ന്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിക്കപ്പെട്ട ആ സമ്മേളനം കേരളത്തില്‍ സംഘപരിവാരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇന്നത്തെ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ്, റിപ്പബ്ലിക് ചാനല്‍ എന്നിവയുടെ ഉടമയുമായ രാജീവ് ചന്ദ്രശേഖറായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകന്‍. ഇദ്ദേഹം 2016 സെപ്തംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് HSSF സമ്മേളനത്തിന് നേതൃത്വം കൊടുത്തത്. അന്ന് സ്വാഗതസംഘത്തിന്റെ ചെയര്‍മാനായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചത് പ്രതീഷ് വിശ്വനാഥനായിരുന്നു. (അന്നത്തെ പരിപാടിയുടെ ചിത്രങ്ങള്‍ കാണുക.) എസ് ഗുരുമൂര്‍ത്തി മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു.

HSSF ന്റെ സമാപന ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ NDA യുടെ വൈസ് ചെയര്‍മാനായി നിയമിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 2016 സെപ്തംബര്‍ 26ന്. ഇതിനുശേഷം 2017 ഫെബ്രുവരിയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് രാജീവ് ചന്ദ്രശേഖറും മറ്റ് സംഘടകരും HSSF ന്റെ വിജയം ആഘോഷിക്കുകയുമുണ്ടായി. ഏതുവിധേനെയും കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള ദൗത്യവുമേല്‍പ്പിച്ചാണ് കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്ക് പറഞ്ഞയച്ചത്.

ശബരിമല കലാപകാലത്ത് ജയിലിലടയ്ക്കപ്പെട്ട പ്രതീഷിന് ഐക്യദാര്‍ഢ്യവുമായി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ എത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ പ്രതീഷിന്റെ ഇടപെടലുകളെ അയാള്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്. കൂടാതെ പ്രതീഷും കൃഷ്ണരാജുമൊക്കെ സാകേതം ഹിന്ദു ലിറ്റിഗന്റ്‌സ് ട്രസ്റ്റ് വഴി നടത്തുന്ന ക്ഷേത്രസംബന്ധിയായ കുത്തിത്തിരിപ്പ് ക്യാമ്പെയിനുകള്‍ക്കും രാജീവിന്റെ ഐക്യദാര്‍ഢ്യം എന്നുമുണ്ടാവാറുണ്ട്. ഉദാഹരണം പോസ്റ്റിനൊപ്പം സ്‌ക്രീന്‍ ഷോട്ടിലുണ്ട്. ശബരിമല ആചാരസംരക്ഷണ പോരാട്ടത്തിലെ യോദ്ധാവായി പ്രതീഷ് അഡ്വ. കൃഷ്ണരാജിനെ വിശേഷിപ്പിക്കുന്നതും ശ്രദ്ധിക്കുക.


CAA സമര കാലത്ത് ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ അവഹേളിക്കാന്‍ ദേശീയ തലത്തില്‍ തന്നെ മുന്നില്‍ നിന്നത് രാജീവ് ചന്ദ്രശേഖറും പ്രതീഷുമായിരുന്നു. CAA വഴി പൗരത്വം നഷ്ടമാകുന്ന ഒരാളുടെയെങ്കിലും പേര് ടാഗ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള ട്വിറ്റര്‍ ചലഞ്ച് ആരംഭിച്ചത് പ്രതീഷ് ആയിരുന്നു. ക്യാമ്പെയിനില്‍ പങ്കെടുക്കാന്‍ അയാള്‍ ആദ്യം ഇന്‍വൈറ്റ് ചെയ്തത് രാജീവ് ചന്ദ്രശേഖറിനെയും.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കളിച്ച കളിയൊക്കെ ചീറ്റിപ്പോയ സമയത്താണ് സ്വപ്നയെ കൂടെ നിര്‍ത്തി സ്വര്‍ണ്ണക്കടത്ത് കേസ് പൊടി തട്ടിയെടുക്കാന്‍ ബിജെപി തീരുമാനിക്കുന്നത്. സ്വപ്നയെയും സരിത്തിനെയും വെച്ച് പുകമറ സൃഷ്ടിക്കാനായിരുന്നു പ്ലാന്‍. സ്വര്‍ണ്ണക്കടത്തുകേസില്‍ തുടക്കം മുതല്‍ ദുരൂഹമായി ഇടപെട്ട വി മുരളീധരനും കൃഷ്ണരാജ്-പ്രതീഷ് വിശ്വനാഥന്‍ കൂട്ടുകെട്ടും രാജീവ് ചന്ദ്രശേഖറും അയാളുടെ മാധ്യമ സാമ്രാജ്യവുമെല്ലാം പങ്കാളികളായ ഡ്രാമയാണ് നമ്മളിപ്പോള്‍ കാണുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിന്റെ ഒന്നാം സീസണില്‍ പ്രതീഷ് വിശ്വനാഥന്റെ ഈ അഭിഭാഷക കറക്കുകമ്പനിയുടെ സ്റ്റാന്‍ഡ് എന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 2020 ജൂലൈയില്‍ സ്വപ്ന അവര്‍ക്ക് മതം മാറിപ്പോയ മുംതാസ് ആയിരുന്നു. ഖത്തറിലെ ബിസിനസ്സുകാരനെ വിവാഹം കഴിക്കാന്‍ ഫനാര്‍ പള്ളിയില്‍ വെച്ചാണ് മതം മാറിയതെന്നുവരെ പ്രതീഷ് കണ്ടെത്തിക്കളഞ്ഞിരുന്നു. സ്വപ്നയ്ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണ് എന്നും അന്നയാള്‍ ആരോപിച്ചിരുന്നു. (സ്‌ക്രീന്‍ ഷോട്ട് കാണുക.) സ്വപ്ന സുരേഷ് പോപ്പുലര്‍ ഫ്രണ്ടിന്റെ നാടകത്തിലെ ഉപകരണമാണെന്നും അണിയറയില്‍ ആരെല്ലാമെന്ന് പുറത്തുവരേണ്ടിയിരിക്കുന്നുമെന്നും അയാള്‍ പറഞ്ഞുവെച്ചിരുന്നു. (സ്‌ക്രീന്‍ ഷോട്ട് കാണുക) ഇന്നിപ്പോള്‍ സ്വപ്നയുടെ വക്കാലത്തേറ്റെടുത്ത സ്ഥിതിക്ക് അന്നുപറഞ്ഞതെല്ലാം സംഘി അഭിഭാഷകസംഘം വിഴുങ്ങിയിട്ടുണ്ടാകുമല്ലോ അല്ലേ?



ഇസ്ലാമിസ്റ്റുകളുടെ തടവറയിലാണെന്ന് സംഘിവക്കീല്‍ പറഞ്ഞ അതേ സ്വപ്ന ഇന്ന് സംഘികളുടെ തന്നെ തടവറയിലാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ ഉപകരണമാണെന്ന് തങ്ങള്‍ വിശേഷിപ്പിച്ച ഒരാള്‍ ഇപ്പോള്‍ എങ്ങനെയാണ് സംഘികള്‍ക്ക് പ്രിയപ്പെട്ടയാളാവുക? എങ്ങനെയാണ് സംഘപരിവാരം ഇത്രപെട്ടെന്ന് സ്വപ്നയെ സ്വാധീനിച്ചത്?


പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഭീഷണിയുമൊക്കെ ഏറെ പ്രയോഗിച്ചാവും സ്വപ്നയെ സംഘപരിവാരം തങ്ങളുടെ ഗൂഢാലോചനയില്‍ ഭാഗമാക്കിയത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കിയ സംഘപരിവാര്‍ എന്‍ജിഓയായ HRDS ഉം അതിനും മുന്‍പേ, സ്വപ്ന ജയിലില്‍ കിടന്നപ്പോള്‍ അവരുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച രാജീവ് ചന്ദ്രശേഖറിന്റെ ശമ്പളം വാങ്ങുന്ന അജയ്‌ഘോഷുമെല്ലാം ഇതില്‍ തങ്ങളുടേതായ റോള്‍ വഹിച്ചു. സ്വപ്നയ്ക്കുവേണ്ടി കോടതിയില്‍ വാദിക്കുന്ന കൃഷ്ണരാജും പ്രതീഷ് വിശ്വനാഥനുമെല്ലാം പിണറായി വിജയനെതിരെ പകവെച്ചുപുലര്‍ത്തുന്നവരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഏതുവിധേനെയും മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കാന്‍ അവര്‍ തങ്ങളുടെ പേറോളിലുള്ള സ്വപ്നയെ നിയോഗിക്കുകയായിരുന്നു. കേരളത്തില്‍ വിഷയം കത്തിക്കാന്‍ ഏഷ്യാനെറ്റിനെയും ദേശീയ മാധ്യമങ്ങളില്‍ റിപബ്ലിക്കിനെയും പരിപൂര്‍ണമായി രാജീവ് ചന്ദ്രശേഖറും വിട്ടുനല്‍കി. പിസി ജോര്‍ജും ക്രൈം നന്ദകുമാറും ഡ്രാമയ്ക്ക് എരിവും പുളിയും കലര്‍ത്തി. ഓപ്പറേഷനുകള്‍ക്കെല്ലാം വി മുരളീധരന്റെ ഒത്താശയുമുണ്ടായിരുന്നു.

ഉപസംഹാരം:

ക്രൈം നന്ദകുമാറും പിസി ജോര്‍ജും സംഘപരിവാര്‍ അഭിഭാഷകരും ചേര്‍ന്നെഴുതിയ സ്വര്‍ണ്ണക്കടത്ത് രണ്ടാം സീസണ്‍ തിരക്കഥയ്‌ക്കൊപ്പിച്ച് ഡല്‍ഹിയില്‍ വേഷമിട്ടത് ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനുമാണെന്ന് വ്യക്തമാണ്. ബിജെപി നാഷണല്‍ ഓഫീസില്‍ വെച്ച് രാജീവും മുരളീധരനും നടത്തിയ പത്രസമ്മേളനം, രാജീവിന്റെ ചാനലായ റിപബ്ലിക് ടിവി സ്വപ്നയുടെ ആരോപങ്ങള്‍ക്ക് കൊടുക്കുന്ന കവറേജ്, ഈ വിഷയത്തിലെ പ്രൈം ടൈം ചര്‍ച്ചയില്‍ അര്‍ണാബ് ഗോസ്വാമിയുടെ ഗ്വാഗ്വാ വിളികള്‍, രാജീവിന്റെ മറ്റൊരു ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ അമിതാവേശം, രാജീവ് ചന്ദ്രശേഖറും സ്വപ്നയുടെ അഭിഭാഷകരും തമ്മിലുള്ള ഇരിപ്പുവശം ഇതെല്ലാം കൂട്ടിവായിച്ചാല്‍ സ്വപ്നയുടെ രണ്ടാം വരവിന്റെ കാരണവും ലക്ഷ്യങ്ങളും മനസ്സിലായിക്കാണുമല്ലോ!





ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top