കാഞ്ഞിരപ്പള്ളി > അമൽ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷക സംഘത്തിന് ലഭിച്ചു. ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്ന് കോട്ടയം എസ്‌പി പറഞ്ഞു. വിദ്യാർഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
‘ഞാൻ പോകുന്നു ' എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി കൂട്ടിച്ചേർത്തു.
അമൽ ജ്യോതി എൻജിനിയറിങ് കോളേജിൽ ഫുഡ് ടെക്നോളജി രണ്ടാംവർഷ വിദ്യാർഥിനിയായ ശ്രദ്ധയെ കഴിഞ്ഞ വെളളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങിയിരുന്നു. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്.
ശ്രദ്ധയെ ആത്മഹത്യയെ തുടർന്ന് വിദ്യാർഥികൾ കോളേജിൽ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി എൻ വാസവനുമായി നടന്ന ചർച്ചയെ തുടർന്ന് വിദ്യാർഥികൾ കഴിഞ്ഞ ദിവസം സമരം പിൻവലിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..