20 April Saturday

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണം: പി സി ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

തൊടുപുഴ > ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ് എംഎല്‍എ.  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായി എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഭാരത് അമൃത് മഹോത്സവം  ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

2030ഓടെ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ട് കേരളത്തില്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നോട്ട് നിരോധനം വന്നതോടെ, പുറമെ നിന്നുള്ള വരുമാനം നിശ്ചലമായി. അതോടെ ആ നീക്കത്തിന് താമസമുണ്ടായെന്നതാണ് സത്യം.

ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത് തെറ്റാണ്. തനിക്കറിയാം ഉണ്ടെന്ന്. ഇതു പറഞ്ഞാല്‍ എന്നെ സുപ്രീംകോടതി മൂക്കില്‍ കയറ്റുമോ എന്നും ജോര്‍ജ് വെല്ലുവിളിച്ചു.   ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. ഭാരതത്തെ  ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇത് ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഇല്ലെങ്കില്‍ രക്ഷപ്പെടില്ല.

ഹിന്ദു രാഷ്ട്രമാക്കണമെന്ന് താന്‍ പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്നറിയാം. അത് താന്‍ നേരിട്ടോളാം. നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തില്‍ ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയ നിലപാടുകളാണെങ്ങും. അത് കേരളത്തില്‍ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയിലുണ്ട്.

ലോകത്തെ ഹൈന്ദവരില്‍ 68 ശതമാനം ഇന്ത്യയിലാണ്. ലോകത്തുള്ള എല്ലാ രാഷ്ട്രങ്ങളും ഏതെങ്കിലുമൊരു മതത്തിന് പ്രാധാന്യം കൊടുക്കുന്നവയാണ്. ഇസ്ലാമല്ലാത്തത് ഒന്നും ശരിയല്ലെന്ന് പറയുന്നതാണ് അറേബ്യന്‍ രാഷ്ട്രങ്ങള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. അമേരിക്കയില്‍ ഇപ്പോള്‍ മാറ്റം വന്നു. ഫ്രാന്‍സ് മുസ്ലിം വിഭാഗം കൈയേറി മുസ്ലിം രാഷ്ട്രമാക്കി കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്തിന്റെ രാജ്യമാണെങ്കിലും ഇംഗ്ലണ്ടിലും മുസ്ലിംങ്ങള്‍ കൈയേറി. വലിയ താമസമില്ലെന്ന് അര്‍ഥം. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത്.  ഇങ്ങനെ ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കാന്‍ കഴിയുമോയെന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത് ആരെങ്കിലുമൊന്ന് പുറത്ത് പറയേണ്ടേ. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണെന്നും തനിക്ക് അതിന് സൗകര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top