പാലക്കാട്
സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം എസ് ഷാജഹാനെ വെട്ടിക്കൊന്ന കേസിൽ എട്ട് ആർഎസ്‌എസ് പ്രവർത്തകർ കസ്‌റ്റഡിയിൽ. കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), നവീൻ (28), ശിവരാജൻ (25), സിദ്ധാർഥൻ (24), സുജീഷ് (27), സജീഷ് (35), വിഷ്ണു (25)എന്നിവരാണ് പിടിയിലായത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഒന്നാംപ്രതി ശബരീഷ് ആർഎസ്‌എസിന്റെ സജീവ പ്രവർത്തകനാണ്. രണ്ടാംപ്രതി അനീഷ് ബിജെപി അനുഭാവിയും. മറ്റുള്ളവർ സമീപകാലത്തായി ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും താൻ കണ്ടെന്നും ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകി. പ്രതി സുജീഷിന്റെ അച്ഛനാണ് സുരേഷ്.
ശബരീഷ് ഇടതുകൈയിലും തലയിലും അനീഷ് ഇടതുകാലിലും വെട്ടി. രാഷ്ട്രീയ വെെരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് എഫ്ഐആർ. ഞായർ രാത്രി 9.45ന് നാട് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കത്തിൽ മുഴുകുമ്പോഴാണ് ഷാജഹാനെ വീടിന് സമീപത്ത് അരും കൊല ചെയ്‌തത്. മൃതദേഹത്തിൽ പത്തോളം വെട്ടുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുറിവുകളിലൂടെ രക്തം വാർന്നതാണ് മരണകാരണമായത്.
വധം ആസൂത്രിതം
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ കുന്നങ്കാട് ജങ്ഷനിൽ ബോർഡ് വച്ചിരുന്നു. ആ ബോർഡ് മറയ്ക്കുന്നവിധം ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഞായർ വൈകിട്ട് ഇതിൽ ഷാജഹാനുമായി ബോധപൂർവം തർക്കമുണ്ടാക്കി. തുടർന്ന് രാത്രി കൊല്ലുകയായിരുന്നു.
മദ്യം, കഞ്ചാവ് എന്നിവയുടെ ഉപയോഗം പ്രദേശത്ത് വ്യാപിപ്പിക്കുന്ന ഈ സംഘത്തെ ഷാജഹാൻ നേരത്തേ ചോദ്യം ചെയ്‌തതാണ് വിരോധത്തിന് കാരണം. രക്ഷാബന്ധൻ ദിനത്തിലും ഷാജഹാനെ വധിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. അന്നു നടന്നില്ല. തുടർന്ന്, ആഗസ്ത്15ന് വധിക്കുമെന്ന് വാട്സാപ് സന്ദേശവുമയച്ചു. മലമ്പുഴ സിഐ സിജോ വർഗീസിനാണ് അന്വേഷണച്ചുമതല. അതിനിടെ ഷാജഹാന്റെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തിൽ പകൽ രണ്ടിന് കല്ലേപ്പുള്ളി ജുമാമസ്‌ജിദ് പള്ളിയിൽ ഖബറടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..