19 April Friday

സേതുവിന്റെ കൃതികൾ കാലത്തിന്റെ പ്രതിഫലനം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023


കൊച്ചി
കാലത്തിന്റെ പ്രതിഫലനംകൊണ്ട്‌ ശ്രദ്ധേയമായ കൃതികളാണ്‌ സേതുവിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹം കടഞ്ഞെടുത്ത കഥാപാത്രങ്ങളാണ്‌ രചനകളിലുള്ളത്‌. സാഹിത്യകാരൻ എന്നനിലയിൽമാത്രമല്ല, നിലപാടുകൾകൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം- സേതുവിന് സമർപ്പിക്കുകയായിരുന്നു മുഖ്യ
മന്ത്രി.

ഇതിഹാസമാനങ്ങളുള്ള കൃതിയായി അദ്ദേഹത്തിന്റെ ‘പാണ്ഡവപുരം’ വിലയിരുത്തപ്പെടുന്നു. താൻ ജനിച്ച ചേന്ദമംഗലത്തെ ജൂതസമൂഹത്തിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചംവീശുന്ന ‘മറുപിറവി' വേറിട്ട സംസ്‌കാരത്തിന്റെകൂടി സാന്നിധ്യത്താൽ ശ്രദ്ധേയമാണ്. മലയാളിയുടെ ജീവിതത്തിന്റെ പ്രത്യേകഘട്ടത്തെ നോവലുകളിലൂടെ സേതു അടയാളപ്പെടുത്തുന്നു. എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് ഒരേസമയം അംഗീകാരവും പ്രചോദനവുമാകട്ടെയെന്നും തുടർസംഭാവനകൾക്കുള്ള ഊർജം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഭാഷാപിതാവിന്റെ പേരിലുള്ളതാണെന്നത്‌ എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ മഹത്വമാണ്‌. ഉച്ചനീചത്വങ്ങൾക്കെതിരായ ചിന്തകൾ സമൂഹമനസ്സിൽ പടർത്താൻ എഴുത്തച്ഛൻ സാഹിത്യത്തെ ഉപയോഗിച്ചു. എഴുത്തച്ഛൻ രാമായണം രചിച്ചത്‌ വ്യക്തിയെ പ്രതീകമായി മനസ്സിൽ സ്ഥാപിക്കാനായിരുന്നില്ല. മറിച്ച് ചില മൂല്യങ്ങളുടെ വെളിച്ചം സമൂഹമനസ്സിന്റെ ഇരുളടഞ്ഞ കോണുകളിൽവരെ പ്രസരിപ്പിക്കുന്നതിനായിരുന്നു. അതുകൊണ്ടാണ് മറ്റു പല രാമായണങ്ങളും അക്കാദമിക് അലമാരകളിൽ വിശ്രമിക്കുമ്പോൾ, എഴുത്തച്ഛന്റെ രാമായണം മനസ്സുകൾതോറും എത്തിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top