പാലക്കാട്> ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനായ കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പിടിയിലായത്.
കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ഗൂഢാലോചന നടത്തുകയും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് പദ്ധതികൾ രൂപീകരിച്ചതും ഹാറൂനാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഹാറൂണിനെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ എട്ടാം പ്രതി അബ്ദുൾ ഹക്കീമിന് കോടതി ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്നും പാലക്കാട് എസ്പി പറഞ്ഞു.
2021 നവംബർ 15നാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കേസിൽ 12പേരെയാണ് പ്രതിചേർത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെക്കൂറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും വരുംദിവസങ്ങളിൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..